സുൽത്താൻ ബത്തേരി ഗവ. കോളജ്: സ്ഥലവും താൽകാലിക കെട്ടിടവും കണ്ടെത്താൻ നടപടി
text_fieldsസുൽത്താൻബത്തേരി: സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ അനുവദിച്ച സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തനം അടുത്ത അധ്യയന വർഷംതന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. കോളജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സുൽത്താൻ ബത്തേരി ഗെസ്റ്റ്ഹൗസിൽ യോഗം ചേർന്നു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വയനാട്ടിലെ, പ്രത്യേകിച്ച് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിർണായക ചുവടുവെപ്പാണ് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജെന്ന് യോഗം വിലയിരുത്തി. കർഷകർ, ആദിവാസി ജനവിഭാഗങ്ങൾ, കർഷക തൊഴിലാളികൾ, സാധാരണ തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സാമ്പത്തികബാധ്യത കുറച്ച് ഉന്നതവിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോളജിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി.
സുൽത്താൻ ബത്തേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി വിദ്യാർഥികൾ നിലവിൽ ബിരുദ പഠനത്തിനായി ദൂരപ്രദേശങ്ങളിലെ കോളജുകളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. യാത്രയ്ക്കും താമസത്തിനുമുള്ള അധിക ചെലവുകൾ പല കുടുംബങ്ങൾക്കും ഉന്നതവിദ്യാഭ്യാസത്തിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കോളജ് യാഥാർഥ്യമാകുന്നതോടെ സാധാരണക്കാരായ വിദ്യാർഥികൾക്ക് സ്വന്തം നാട്ടിൽതന്നെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കോളജ് ആരംഭിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകാനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാർഥികളുടെ യാത്രാസൗകര്യം, പൊതുഗതാഗത ലഭ്യത, ഭാവിയിലെ വികസന സാധ്യതകൾ, ആവശ്യമായ വിസ്തീർണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും സ്ഥലം കണ്ടെത്തുക.
കോളജിന് സ്ഥിരം കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത അധ്യയന വർഷം അധ്യയനം ആരംഭിക്കുന്നതിനാവശ്യമായ താൽക്കാലിക കെട്ടിട സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സമാന്തരമായി മുന്നോട്ടുകൊണ്ടുപോകും.
ഇതിനായി ലഭ്യമായ സർക്കാർ കെട്ടിടങ്ങൾ, മറ്റ് അനുയോജ്യമായ കെട്ടിട സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി.
കോളജിന്റെ അക്കാദമിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ആരംഭിക്കുന്നതിന് ആവശ്യമായ ക്ലാസ് മുറികൾ, ഓഫിസ്, ലൈബ്രറി, ലബോറട്ടറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഘട്ടംഘട്ടമായി ഒരുക്കുന്നതിനും യോഗത്തിൽ ചർച്ച നടന്നു. സ്ഥിരം കെട്ടിടം ഉൾപ്പെടെയുള്ള ഭാവി വികസന പ്രവർത്തനങ്ങൾക്കായി ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമായി.
കോളജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. സ്ഥലം കണ്ടെത്തൽ, താൽക്കാലിക കെട്ടിട സൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അടുത്ത അധ്യയന വർഷംതന്നെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതരത്തിൽ എല്ലാ നടപടികളും ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന് എം.എൽ.എ പറഞ്ഞു.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ റസീന അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ എം.കെ. ഇന്ദ്രജിത്ത്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരൻ, ജില്ല പഞ്ചായത്ത് മെംബർ ഷീജ സതീഷ്, കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. ഷഹീദ് റംസാൻ, സുൽത്താൻ ബത്തേരി തഹസിൽദാർ വി.കെ. ജയപ്രകാശ്, പി.ഡബ്ല്യു.ഡി ബിൽഡിങ് വിഭാഗം അസി. എൻജിനീയർ പി.എസ്. പ്രജിത എന്നിവരും മറ്റ് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

