കരുതലിനൊരുക്കിയ കേന്ദ്രത്തിൽ കർഷക ക്ഷേമം പുലരുമോ?
text_fieldsബത്തേരി അമ്മായിപ്പാലത്തെ കാർഷിക മൊത്ത വിപണന കേന്ദ്രം
അമ്മായിപ്പാലത്തെ ഗ്രാമീണ കാർഷിക മൊത്ത വിപണനകേന്ദ്രം കർഷക ക്ഷേമത്തിനായി വർഷങ്ങൾക്കുമുമ്പ് കൃഷി വകുപ്പിന്റെ കരുതലായിരുന്നു. കർഷകരുമായി നേരിട്ട് ബന്ധപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനം കാർഷിക മൊത്ത വിപണന കേന്ദ്രം തന്നെയാണ്. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപനം മുന്നേറുമ്പോൾ ഏതൊരു സർക്കാർ സ്ഥാപനത്തിനുമുള്ളതുപോലുള്ള പ്രശ്നങ്ങൾ ഇവിടെയുമുണ്ടെന്നതാണ് യാഥാർഥ്യം. ഒരു ഭാഗത്ത് നല്ല രീതിയിൽ കാര്യങ്ങൾ നടക്കുമ്പോൾ ചില കെടുകാര്യസ്ഥതകളും ഇവിടെ മറനീക്കി ദൃശ്യമാകുന്നുണ്ട്. ഇതേക്കുറിച്ച് മാധ്യമം ലേഖകൻ നടത്തുന്ന അന്വേഷണ പരമ്പര ഇന്നുമുതൽ
വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിലെ കർഷകരിൽനിന്ന് വിപണി വിലയേക്കാൾ 10 രൂപ അധികം നൽകി കാപ്പി സംഭരിക്കുന്നതിന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിനാണ് സുൽത്താൻ ബത്തേരി അമ്മായിപ്പാലത്തെ കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചത്.
നെന്മേനിയിലെ കാപ്പി കർഷകനായ എം.വി. വിശ്വനാഥനിൽനിന്ന് കാപ്പി സ്വീകരിച്ചായിരുന്നു മന്ത്രിയുടെ ഉദ്ഘാടനം. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 2021-22 വർഷത്തിൽ ജില്ലക്ക് 1335 ലക്ഷം രൂപയാണ് കൃഷി വകുപ്പ് അനുവദിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
കുരുമുളക്, കാപ്പി കൃഷി വികസനത്തിന് 500 ലക്ഷവും ഇഞ്ചി, മഞ്ഞൾ എന്നിവക്ക് 125 ലക്ഷവുമാണ് അനുവദിച്ചതെന്ന് അമ്മായിപ്പാലത്തുനിന്ന് തിരിച്ചുപോകുംമുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
കാർഷിക വികസനത്തിനുവേണ്ടി ഇങ്ങനെ സർക്കാർ വലിയ കോടികൾ മുടക്കുമ്പോഴും അതിനനുസരിച്ചുള്ള പുരോഗതി കാർഷിക മേഖലയിൽ ഉണ്ടാകുന്നുണ്ടോ എന്നതാണ് കാലങ്ങളായി ഉയരുന്ന ചോദ്യം. കാർഷിക ക്ഷേമ പദ്ധതികൾ പതിറ്റാണ്ടുകളായി മുറപോലെ നടക്കുന്നുണ്ടെങ്കിലും ജപ്തി ഭീഷണി നേരിടുന്ന നിരവധി കർഷകർ സമരമുഖത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ.1999ലാണ് മൊത്ത വിപണന കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായത്.
2000ൽ ഉദ്ഘാടനം നടന്നു. പത്തേക്കർ സ്ഥലത്താണ് സ്ഥാപനം. ഇതിൽ പകുതിയോളം ഭാഗത്ത് കെട്ടിടങ്ങൾ. ബാക്കിയുള്ള ഭാഗം കൃഷിയിടമാണ്. പുറമെനിന്നുള്ളവർ പാട്ട വ്യവസ്ഥയിലാണ് കൃഷി ചെയ്യുന്നത്. കർഷകരിൽനിന്ന് വാങ്ങുന്ന ഉൽപന്നങ്ങൾ കച്ചവടക്കാരിലേക്ക് എത്തിക്കുന്ന ഇടനില സ്ഥാപനമായി കാർഷിക മൊത്ത വിപണന കേന്ദ്രത്തെ ചുരുക്കിപ്പറയാം.
ഇടനിലയിൽ നിൽക്കുമ്പോൾ കർഷകരുടെ ക്ഷേമം മാത്രമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. അതിനായി സർക്കാർ ശമ്പളം കൊടുത്ത് നിരവധി ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നു. കോടികൾ വിലവരുന്ന കെട്ടിടങ്ങൾ, ഉപകരണങ്ങൾ, എന്നിവയൊക്കെ അനുബന്ധമായുണ്ട്.
സംസ്ഥാനത്തെ കാർഷിക മൊത്ത വിപണന കേന്ദ്രങ്ങളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് സുൽത്താൻ ബത്തേരിക്കുള്ളത്. യൂറോപ്യൻ സാമ്പത്തിക സഹായത്തിൽ സംസ്ഥാനത്ത് ആറ് വിപണന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ രണ്ടുവീതവും കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ്. മൂന്നെണ്ണം അർബൻ ഹോൾസെയിൽ മാർക്കറ്റും ബാക്കി മൂന്നെണ്ണം റൂറൽ ഹോൾസെയിൽ മാർക്കറ്റുമാണ്.
നഗര കേന്ദ്രീകൃതമായ അർബൻ മാർക്കറ്റ് തിരുവനന്തപുരം ആനയറയിലും എറണാകുളം മരടിലും കോഴിക്കോട് വേങ്ങേരിയിലുമാണ്. സുൽത്താൻ ബത്തേരി, തിരുവനന്തപുരത്തെ നെടുമങ്ങാട്, എറണാകുളത്തെ മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് റൂറൽ മാർക്കറ്റുകൾ.
പച്ചക്കറി, മലഞ്ചരക്ക് മേഖലകളുമായി ബന്ധപ്പെട്ട പൊതുവിപണിയിൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഈ വിപണന കേന്ദ്രങ്ങൾക്കാകും. പക്ഷേ, സ്ഥാപനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഭൂരിപക്ഷം കർഷകരും അജ്ഞരാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

