കടുവ ഭീതി ഒഴിയാതെ അരിമുള
text_fieldsബുധനാഴ്ച രാത്രി കടുവ നടന്നുപോയ റോഡിലെ കാൽപാടുകൾ അടയാളപ്പെടുത്തിയ നിലയിൽ
സുൽത്താൻബത്തേരി: പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അരിമുളയിൽ കടുവ ഭീതി ഒഴിയുന്നില്ല. പ്രദേശത്തു നിന്നും കടുവ വിട്ടുപോയതായി ബുധനാഴ്ച വൈകീട്ട് വനം അധികൃതർ പറഞ്ഞുവെങ്കിലും രാത്രിയോടെ വീണ്ടും പ്രദേശത്ത് കടുവയെ കണ്ടു. ഇതോടെ വ്യാഴാഴ്ചയും കടുവക്കായുള്ള തിരച്ചിൽ തുടർന്നു. അരിമുള, കരണി പ്രദേശങ്ങളിലായി കടുവ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കാര്യമ്പാടി-കേണിച്ചിറ റോഡിൽ മേലെ അരിമുള ഭാഗത്താണ് കടുവ വീണ്ടും എത്തിയത്. ഇവിടെ മനോജ് കുമാർ, കെ.ജി. ബാബു തുടങ്ങിയവരുടെ തോട്ടത്തിലൂടെയാണ് കടുവ നീങ്ങിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്വകാര്യ ബസ് ജീവനക്കാരൻ വീടിന്റെ അൽപം അകലെ കടുവയുടെ മുമ്പിൽ പെട്ടുവെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ വെളിച്ചം മുഖത്തടിച്ച കടുവ വലിയ മുരൾച്ചയിൽ റബർ തോട്ടത്തിലൂടെ ഓടി. പിന്നീട്, റോഡ് മുറിച്ചു കടന്ന് കണിയാമ്പറ്റ പഞ്ചായത്തിൽപ്പെട്ട ഭാഗത്തെത്തി. അവിടെ നിന്നു പൊങ്ങിനിതൊടി എസ്റ്റേറ്റിലേക്ക് നീങ്ങുകയായിരുന്നു. കരണിയിലേക്ക് പോയെന്നും പറയുന്നു. കടുവയുടെ കാൽപ്പാടുകൾ മേലെ അരിമുള റോഡിൽ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ശക്തമായ മഴ പെയ്തിരുന്നു. ചെളിയിലൂടെ നടന്നാണ് ടാറിട്ട റോഡിൽ കടുവ എത്തിയത്. മഴക്കുശേഷം രാത്രിയാണ് എത്തിയതെന്ന് ഇത് സ്ഥിരീകരിക്കുകയാണ്.
ബുധനാഴ്ച പകൽ ഡ്രോൺ നിരീക്ഷണത്തിനു ശേഷമാണ് കടുവ അരിമുള പ്രദേശത്തു നിന്നും വിട്ടു പോയതെന്ന് ചെതലയം റേഞ്ച് ഓഫിസർ പറഞ്ഞത്. ഡ്രോൺ നിരീക്ഷണത്തിൽ താഴെയുള്ള കടുവയെ കണ്ടില്ലെന്ന് വ്യക്തം. കാപ്പിത്തോട്ടം നിരവധിയുള്ള പ്രദേശമാണ് അരിമുള. അതിനാൽ ഡ്രോൺ നിരീക്ഷണത്തിലൂടെ കടുവയെ കണ്ടെത്തുക പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. കാമറ, കൂട് എന്നിവയൊക്കെ സ്ഥാപിച്ചാൽ മാത്രമേ കടുവയെ കണ്ടെത്താനാവും.
മീനങ്ങാടി പഞ്ചായത്തിലെ ഒരപ്പുവയൽ, പാലക്കമൂല തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് കടുവ അരിമുള ഭാഗത്ത് എത്തിയതെന്നാണ് നിഗമനം. വനത്തിൽ നിന്നും ഏറെ അകലെയുള്ള പ്രദേശമാണ് ഒരപ്പുവയൽ. ചെതലയം കാട്ടിൽ നിന്നും വാകേരി, മൈലമ്പാടി വഴിയാകാം കടുവ എത്തിയിട്ടുണ്ടാവുക. മൈലമ്പാടിയിൽ നിന്നും മുമ്പ് കടുവയെ കൂട് വെച്ച് പിടിച്ചിട്ടുണ്ട്. മൈലമ്പാടി ഭാഗത്തെത്തിയ കടുവ ഇത്തവണ പതിവില്ലാത്ത ദിശയിലേക്ക് മാറി സഞ്ചരിച്ചുവെന്ന് വേണം അനുമാനിക്കാൻ.സായുധ വനസേന അരിമുളയിലെ തോട്ടങ്ങളിലൂടെ സഞ്ചരിച്ചാൽ മാത്രമേ കടുവയെ കണ്ടെത്താൻ സാധിക്കു. കടുവയെ പേടിച്ച് പ്രദേശത്തെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലികൾ ദിവസങ്ങളായി നിർത്തിവെച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ ശക്തമായ ഇടപെടലാണ് ജനം പ്രതീക്ഷിക്കുന്നത്.
ചീരാലിൽ പുലി പശുവിനെ ആക്രമിച്ചു
സുൽത്താൻബത്തേരി: ഒരു ഇടവേളക്കുശേഷം ചീരാലിൽ വീണ്ടും പുലി എത്തി. വെണ്ടാൽ മഞ്ചേരി വീട്ടിൽ പ്രമോദിന്റെ പശുവിനെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പുലിക്കായി വനം വകുപ്പ് വ്യാഴാഴ്ച പകൽ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

