ബ്രഹ്മഗിരി സൊസൈറ്റി വിഷയത്തിൽ കോടതി; ഫാക്ടറി സ്ഥലം ലേലംചെയ്ത് നിക്ഷേപം തിരികെ നൽകണം
text_fieldsസുൽത്താൻ ബത്തേരി: ബ്രഹ്‌മഗിരി സൊസൈറ്റിയുടെ നെന്മേനി മഞ്ഞാടിയിലെ മീറ്റ് ഫാക്ടറി നില്‍ക്കുന്ന സ്ഥലം പൊതുലേലത്തിന് വെച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവ്. മീനങ്ങാടി സ്വദേശികളായ രണ്ടുപേരുടെ ഹരജികളിലാണ് സുൽത്താൻ ബത്തേരി സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നിക്ഷേപ തുക തിരികെ നല്‍കാന്‍ കോടതി വിധിച്ചിട്ടും നല്‍കാത്തതിനാലാണ് പുതിയ ഉത്തരവ്. മീനങ്ങാടി സ്വദേശികളായ മറിയമ്മ, ജോബി കെ. മാത്യൂ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇരുവരും സൊസൈറ്റിയില്‍ നിക്ഷേപിച്ച തുകയും സൊസൈറ്റി തിരികെ ഓരോ മാസവും ലാഭവിഹിതമടക്കം തിരികെ നല്‍കുമെന്ന് പറഞ്ഞ തുകയും കാലാവധിയായിട്ടും തിരികെ നല്‍കിയിരുന്നില്ല.
മറിയാമ്മ 50 ലക്ഷവും ജോബി 22 ലക്ഷം രൂപയുമാണ് സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. ഈ തുകയും കമ്പനി തുടര്‍ന്ന് ഓരോ മാസവും നല്‍കാമെന്ന പറഞ്ഞ ലാഭവിഹിതവും കോടതി ചിലവുമടക്കം നിക്ഷേപകര്‍ക്ക് തിരികെ നല്‍കണമെന്ന് 2024ലാണ് കോടതി വിധിവന്നത്. മറിയാമ്മക്ക് 6510000 രൂപയും ഇതില്‍ വിധിവന്നതുമുതല്‍ ആറു ശതമാനം പലിശയും, കോടതി ചിലവായ 768865 രൂപയുമടക്കവും ജോബിക്ക് 2811900 രൂപയും വിധി വന്നതുമുതല്‍ ആറുശതമാനം പലിശയും കോടതി ചെലവായ 343582 രൂപയും നല്‍കാനായിരുന്നു വിധി.
ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റി തുക നല്‍കാതായതോടെ ഹരജിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ബത്തേരി സബ് കോടതി ബ്രഹ്‌മഗിരിയുടെ ഫാക്ടറി നിലനില്‍ക്കുന്ന ഭൂമി പൊതുലേലത്തില്‍ വെച്ച് ഇരുവര്‍ക്കും പണം തിരികെ നല്‍കാന്‍ ഉത്തരവായിരിക്കുന്നത്. അടുത്തമാസം എട്ടിനാണ് ലേലം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

