സ്വകാര്യ ബസുകളിലെ വിദ്യാർഥി യാത്ര; നിരക്ക് കൂട്ടണമെന്ന് ഉടമകൾ
text_fieldsവിദ്യാർഥികളിൽനിന്ന് സ്വകാര്യബസുകാർ കൂടുതൽ നിരക്ക് ആവശ്യപ്പെട്ടതിനെ തുടർന്ന് എം.എസ്.എഫ് ബത്തേരിയിൽ നടത്തിയ സമരം
സുൽത്താൻ ബത്തേരി: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്രാസൗജന്യവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവാദം കൊഴുക്കുന്നു. സാധാരണ കൊടുക്കുന്നതിൽനിന്നും ഇരട്ടി ചാർജ് വേണമെന്ന് ചില ബസുകാർ വിദ്യാർഥികളോട് ആവശ്യപ്പെട്ടതാണ് പ്രശ്നമായത്. സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകാതെ ബസുടമകൾ സ്വന്തം നിലക്ക് കൂട്ടിയത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ചില വിദ്യാർഥി സംഘടനകളുടെ നിലപാട്. അതേസമയം, ബസുടമകൾ പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ മറ്റു മാർഗമില്ലെന്നാണ്.
വിദ്യാർഥികളുടെ മിനിമം ചാർജ് ഒരുരൂപയാണ്. രണ്ടുരൂപ എന്നത് നാല്, മൂന്ന്, ആറ് എന്നിങ്ങനെ കൂട്ടിക്കൊടുക്കണമെന്നായിരുന്നു ചില റൂട്ടുകളിൽ വിദ്യാർഥികളോട് കണ്ടക്ടർമാർ തിങ്കളാഴ്ച ആവശ്യപ്പെട്ടത്. ഇതറിഞ്ഞ ചില രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നു. സുൽത്താൻ ബത്തേരിയിൽ എം.എസ്.എഫ് ഉൾപ്പെടെയുള്ള ചില സംഘടനകൾ ചൊവ്വാഴ്ച സമരവുമായി ബസ് സ്റ്റാൻഡിൽ എത്തുകയും ചെയ്തു. കേണിച്ചിറ സ്വദേശിയായ കളത്തിൽ ഉണ്ണികൃഷ്ണൻ എന്ന രക്ഷിതാവ് ആർ.ടി.ഒക്ക് പരാതിയും നൽകി. കേണിച്ചിറയിൽനിന്നും നടവയലിലേക്ക് രണ്ടുരൂപ എന്നതിന് പകരം ബസുകാർ നാലുരൂപ ആവശ്യപ്പെട്ടുവെന്നാണ് ഇദ്ദേഹം പരാതിയിൽ വ്യക്തമാക്കിയത്.
ഇതോടെ ആർ.ടി.ഒ, ഗതാഗത വകുപ്പുകളുമായി കൂടുതൽപേർ ബന്ധപ്പെട്ടു. വിദ്യാർഥികളുടെ ചാർജ് കൂട്ടിയിട്ടില്ലെന്നും കൂടുതൽ കൊടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഗതാഗത വകുപ്പുമായി ബന്ധപ്പെട്ടവർ പിന്നീട് വ്യക്തമാക്കിയത്. ബസുടമകളുടെ സംഘടന നിലവിലെ ചാർജിൽനിന്ന് ഒരുരൂപ വീതം കൂട്ടി വാങ്ങാൻ ജീവനക്കാരോട് നിർദേശിച്ചിരുന്നു. സർക്കാർ തലത്തിൽ തീരുമാനമെടുക്കാതെ സംഘടന ഏകപക്ഷീയമായി കൂട്ടിയതോടെ എതിർപ്പും വിവാദവും ഉണ്ടാകുകയായിരുന്നു.
ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്രയാണ്. വിദ്യാർഥികളുടെ ചാർജ് അൽപ്പം കൂട്ടിയാൽ പിടിച്ചുനിൽക്കാൻ കഴിയുമെന്ന ചിന്തയാണ് ചില ഉടമകൾ പങ്കുവെക്കുന്നത്. ചാർജ് സ്വന്തം നിലയിൽ കൂട്ടാനുള്ള തിടുക്കത്തിന് പിന്നിലും ഈയൊരു ആശങ്കയാണുള്ളത്.
ജില്ലയിലെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. സ്വന്തമായി ബസുള്ള സ്കൂളുകളിലെ വിദ്യാർഥികൾ പോലും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ട്. ചില സ്കൂൾ ബസുകളിലെ താങ്ങാനാവാത്ത ഫീസ് കുട്ടികളെ സ്വകാര്യ ബസുകളിൽ കയറാൻ നിർബന്ധിതരാക്കുന്ന സാഹചര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

