സൂപ്പർമാർക്കറ്റിൽ റേഷനരി: ഭക്ഷ്യഭദ്രത കമീഷൻ കേസെടുത്തു
text_fieldsകൽപറ്റ: ദ്വാരകയിലെ സൂപ്പർമാർക്കറ്റിൽനിന്ന് റേഷനരി പിടികൂടിയ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യഭദ്രത കമീഷൻ നേരിട്ട് കേസെടുത്തു. വിഷയത്തിൽ ജില്ല സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർ എന്നിവരിൽനിന്ന് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമീഷൻ അംഗം എം. വിജയലക്ഷ്മി അറിയിച്ചു.
രഹസ്യവിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 356 കിലോ അരിയാണ് പിടിച്ചെടുത്തത്. ജില്ല സപ്ലൈ ഓഫിസർക്ക് കിട്ടിയ പരാതി പ്രകാരമാണ് പരിശോധന നടത്തിയത്. എട്ട് പ്ലാസ്റ്റിക് ചാക്കുകളിലായിരുന്നു അരി. സമീപത്തെ സ്കൂളിൽനിന്ന് അരി എത്തിച്ചുനൽകിയെന്നാണ് ജീവനക്കാർ അധികൃതരെ അറിയിച്ചത്. റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനെക്കാൾ നിലവാരം കൂടിയ അരിയാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്.
നടപടി സ്വീകരിക്കണം –എസ്.എഫ്.ഐ, ബി.ജെ.പി
കൽപറ്റ: കല്ലോടി സെൻറ് ജോസഫ്സ് യു.പി സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണത്തിനും വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റിനും സപ്ലൈ ഓഫിസിൽ നിന്ന് നൽകിയ അരി ദ്വാരകയിലെ സൂപ്പർമാർക്കറ്റിലേക്ക് മറിച്ചുവിറ്റ അധ്യാപകനും സ്കൂൾ അധികൃതർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 386 കിലോ അരി സപ്ലൈ ഓഫിസ് അധികൃതർ പിടിച്ചെടുത്തിരുന്നു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ജില്ല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മാനന്തവാടി: കല്ലോടി സെൻറ് ജോസഫ് യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട അരി സൂപ്പർ മാർക്കറ്റിലേക്ക് മറിച്ചുവിറ്റ മുഴുവൻ പേർക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കുട്ടികൾക്ക് അരി വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും പി.ടി.എയും സ്വീകരിച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും ബി.ജെ.പി ആരോപിച്ചു. കണ്ണൻ കണിയാരം, വിജയൻ കൂവണ, ജിതിൻ ഭാനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.