മഴ: നാശനഷ്ടം വിലയിരുത്തി മന്ത്രി
text_fieldsഗൂഡല്ലൂർ: കനത്ത മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പും വനംമന്ത്രി കെ. രാമചന്ദ്രൻ സന്ദർശിച്ചു. എസ്റ്റേറ്റ് ജോലിക്കിടെ മരം ദേഹത്തുവീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായമായ നാലുലക്ഷം രൂപ ആശ്രിതർക്ക് മന്ത്രിയും ജില്ല കലക്ടർ എസ്.പി. അംറിത്തും കൈമാറി. ഓവാലി ബാർവുഡ് കെല്ലി എസ്റ്റേറ്റ് തൊഴിലാളിയായ സുമതിയാണ് കാറ്റാടിമരം വീണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഗൂഡല്ലൂർ ആശുപത്രിയിൽ എത്തിയാണ് മന്ത്രിയും സംഘവും ധനസഹായം നൽകിയത്. തിങ്കളാഴ്ച വൈകീട്ട് മഴയിൽ തകർന്ന ഗൂഡല്ലൂർ പബ്ലിക് ലൈബ്രറി കെട്ടിടവും പുത്തൂർവയൽ, തേൻവയൽ ആദിവാസി കോളനിയിലെ കുടുംബങ്ങളെ പാർപ്പിച്ച പുത്തൂർവയൽ ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു. 115 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇവർക്കുള്ള അരിയും ഭക്ഷണം, വസ്ത്രങ്ങൾ, പുതപ്പ്, ബ്രഡ് എന്നിവ വിതരണംചെയ്തു. തുറപ്പള്ളി ദുരിതാശ്വാസ ക്യാമ്പിൽ മൊളപ്പള്ളി ഗ്രാമത്തിലെ 47 പേരും ഇരുവയൽ ഗ്രാമത്തിലെ 26 പേരും തുറപ്പള്ളി ആദിവാസി റെസിഡൻഷ്യൽ സ്കൂളിൽ പാർപ്പിച്ചിരിക്കുന്നത്. പന്തല്ലൂരിലെ ചെട്ടിവയൽ ഗ്രാമത്തിലെ 18 പേരെ പന്തല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മണ്ണുവയലിലെ 26 കുടുംബങ്ങളെ അമ്പലമൂല പ്രൈമറി സ്കൂളിലും ഊട്ടി കാന്തൽ ഭാഗത്തെ അഞ്ചുപേരെ ഓംപ്രകാശ് ദുരിതാശ്വാസ ക്യാമ്പിലുമാണ് പാർപ്പിച്ചിരിക്കുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇവർക്കുള്ള അത്യാവശ്യസാധനങ്ങളും മറ്റും വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ ജില്ലയിൽ നാല് മരങ്ങൾ വീണ് 15 വീടുകൾ ഭാഗികമായി തകർന്നു. രണ്ടിടത്ത് മണ്ണിടിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഒരു മരണവുമുണ്ടായി. ഡി.ആർ.ഒ കീർത്തി പ്രിയദർശിനി ആർ.ഡി.ഒ ശരവണ കണ്ണൻ, തഹസിൽദാർ സിദ്ധരാജ്, മറ്റ് റവന്യൂ അധികൃതർ, പൊൻ ജയശീലൻ എം.എൽ.എ, ഡി.എം.കെ നേതാക്കളായ എം. പാണ്ഡ്യരാജ്, എ. ലിയാക്കത്തലി, ഇളംചെഴിയൻ, രാജേന്ദ്രൻ, മാങ്കോട് രാജാ, നഗരസഭ ചെയർപേഴ്സൻ പരിമള എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.