പുത്തുമല ദുരന്തത്തിന് ഏഴാണ്ട്; ഏഴാം വർഷവും പുത്തുമലക്കാർക്ക് ചോരുന്ന പുനരധിവാസം
text_fieldsപുത്തകൊല്ലി മുക്കിൽപ്പീടികയിൽ സർക്കാർ നിർമിച്ചു നൽകിയ പുനരധിവാസവീടുകൾ ചോർന്നൊലിക്കുന്നതിൽ കുടുംബങ്ങൾ പ്രതിഷേധിച്ചപ്പോൾ
മേപ്പാടി: പുത്തുമല ദുരന്തത്തിന് ശനിയാഴ്ച ഏഴുവർഷം പൂർത്തിയാകുന്നു. ദുരന്തബാധിതർക്കായി മേപ്പാടി മുക്കിൽപ്പീടികയിൽ സർക്കാർ നടപ്പാക്കിയ ഹർഷം ഭവന പദ്ധതിയിലെ വീടുകൾ ചോർന്നൊലിക്കുകയാണ്. ഭവന പദ്ധതി പ്രദേശത്ത് ദുരന്തബാധിത കുടുംബങ്ങൾ പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങി.
ദുരന്തം നടന്ന് ഏഴാണ്ട് പിന്നിടുന്ന ദിവസം തന്നെയാണ് പ്രതിഷേധം അരങ്ങേറിയത്. വീടുകളുടെ നിർമാണം പൂർത്തീകരിച്ച് കുടുംബങ്ങൾ താമസമാരംഭിച്ചതു മുതൽ ചോർച്ച സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. എന്നാൽ നാളിതുവരെയും ചോർച്ച തടയാൻ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
2019 ആഗസ്റ്റ് എട്ടിനാണ് പുത്തുമല ഉരുൾദുരന്തമുണ്ടായത്. പച്ചക്കാട് മലയുടെ ഒരുഭാഗം പൊട്ടി താഴേക്കു പതിച്ചപ്പോൾ 17 പേരാണ് മരിച്ചത്. അഞ്ചുപേരെ കണ്ടെത്താനായിട്ടില്ല. പൂത്തകൊല്ലിയിൽ വിവിധ സന്നദ്ധ സംഘടനകളാണ് ഇവിടെ വീടുകൾ പണിതു നൽകിയത്. സർക്കാർ നൽകിയ രൂപരേഖയിൽ ആയിരുന്നു എല്ലാ വീടുകളും നിർമിച്ചത്. ഈ രൂപരേഖയിൽ വീടുകൾ പണിതാൽ ചോർച്ചയുണ്ടാകുമെന്ന് അന്നുതന്നെ എല്ലാവരും പറഞ്ഞിരുന്നു.
എന്നാൽ മാറ്റം വരുത്താൻ സർക്കാർ തയാറായില്ല. ഇതോടെയാണ് എല്ലാ മഴക്കാലത്തും വീടുകൾ ചോരാൻ തുടങ്ങിയത്. നിലവിൽ പാത്രങ്ങൾ വീടിനകത്തു വെച്ചു ഉള്ളിൽ വീഴുന്ന വെള്ളം ശേഖരിക്കുകയാണ് വീട്ടുകാർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

