കൃഷിസംരക്ഷണ പദ്ധതികളില്ല; നാളികേരക്കർഷകർ പ്രതിസന്ധിയിൽ
text_fieldsപുൽപള്ളി: നാളികേര കൃഷി സംരക്ഷണ പദ്ധതികൾ ഒന്നൊന്നായി നിലക്കുമ്പോൾ കർഷകർ കൂടുതൽ പ്രതിസന്ധിയിൽ. നാളികേര കർഷകരെ സംരക്ഷിക്കാൻ സർക്കാറും കൃഷിവകുപ്പും ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പല പദ്ധതികളും ഫയലിൽതന്നെ ഒതുങ്ങുകയാണ്.
നാളികേരക്കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലതാണ്. നിലവിലെ വിലയിടിച്ചിൽ കർഷകരെ തകർക്കുകയാണ്. ഒരു കിലോ തേങ്ങക്ക് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത് 13 മുതൽ 14 രൂപ വരെയാണ്. വിലത്തകർച്ചയെ തുടർന്ന് കൃഷി സംരക്ഷിക്കാൻ കർഷകർക്ക് കഴിയാതാവുകയാണ്. ഉയർന്ന കൂലി ചെലവുകളും താങ്ങാൻ കഴിയുന്നില്ല.
വയനാട്ടിലെ കർഷകരിൽനിന്ന് തേങ്ങ ന്യായവിലക്ക് സംഭരിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല. രോഗ കീടബാധകളും നാളികേരക്കർഷകർക്ക് കനത്ത തിരിച്ചടിയായിരിക്കുന്നു. മഞ്ഞളിപ്പ് രോഗം, മണ്ടചീയൽ എന്നിവ വ്യാപകമാണ്.
പലയിടത്തും കൂട്ടത്തോടെ തെങ്ങുകൾ രോഗം ബാധിച്ച് നശിക്കുകയാണ്. കൃഷി സംരക്ഷണത്തിന് പദ്ധതികൾ ഇല്ലാത്തതിനാൽ നല്ലൊരു പങ്ക് കർഷകരും നാളികേര കൃഷിയിൽ നിന്ന് പിൻമാറുകയാണ്. ഇത്തരം പ്രതികൂല കാരണങ്ങളാൽ ജില്ലയിൽ നാളികേര കൃഷിയുടെ അളവ് വർഷംതോറും കുറയുകയാണ്.