പച്ചത്തേങ്ങ സംഭരിക്കണമെന്ന ആവശ്യം ശക്തം
text_fieldsപുൽപള്ളിയിൽ പറിച്ചെടുത്ത തേങ്ങയുമായി കർഷകൻ
പുൽപള്ളി: വിലത്തകർച്ചയിൽനിന്ന് കേരകർഷകരെ സഹായിക്കാൻ വയനാട്ടിൽനിന്നു പച്ചത്തേങ്ങ സംഭരിക്കണമെന്ന ആവശ്യമുയരുന്നു. മറ്റു ജില്ലകളിൽ നിന്നെല്ലാം പച്ചത്തേങ്ങ 32 രൂപ തോതിൽ സംഭരിക്കുന്നുണ്ട്. എന്നാൽ, വയനാട്ടിലെ കർഷകരെ സഹായിക്കാൻ ഒരു നടപടിയുമില്ല. കേരഫെഡാണ് നാളികേരം സംഭരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇപ്പോൾ നാളികേരം സംഭരിക്കുന്നത്. നിലവിൽ ഒരു കിലോ തേങ്ങയുടെ വില 26 രൂപയാണ്. ഏതാനും മാസം മുമ്പ് 36 രൂപ വരെയായിരുന്നു.
തനിവിളയായി തെങ്ങ് കൃഷി ചെയ്യുന്ന കർഷകർ വയനാട്ടിൽ കുറവാണെങ്കിലും മിക്കവാറും തോട്ടങ്ങളിലും തെങ്ങ് കൃഷിചെയ്യുന്നുണ്ട്. മറ്റു ജില്ലകളിലേക്ക് ധാരാളമായി തേങ്ങ വയനാട്ടിൽനിന്ന് കയറ്റി പോകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. നാളികേര സംഭരണം കൃഷിഭവനുകൾ മുഖേനയാക്കണമെന്നും നിലവിലെ താങ്ങുവില ഉയർത്തണമെന്നും കർഷകർ അഭിപ്രായപ്പെടുന്നു. നിലവിലുള്ള താങ്ങുവില ആറു വർഷം മുമ്പുള്ള വിലയാണെന്നും കർഷകർ ആരോപിക്കുന്നു.