കടുവകളുടെ സാന്നിധ്യം; ജില്ലയില്‍ മൂന്നുനാൾ തെരച്ചില്‍ തുടരും
text_fieldsമാനന്തവാടി: കടുവകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലയിലെ വനമേഖലയില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ തെരച്ചില്‍ നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. മാനന്തവാടി ഫോറസ്റ്റ് ഡിവിഷന് ഓഫിസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നരഭോജിയായ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് വനം വകപ്പ് ഊർജിതമായ തെരച്ചില്‍ തുടരുന്നത്. നോര്‍ത്ത് -സൗത്ത് ഡിവിഷനുകളിലായി ആറു മേഖലകളായി തിരിച്ചാണ് പ്രത്യേക ടീം തെരച്ചില്‍ നടത്തുക. കടുവ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളും ഇതില്‍പ്പെടും. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പഞ്ചാരക്കൊല്ലി കടുവാ ആക്രമണത്തിന്ശേഷം സര്‍ക്കാറും വനം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരും നടത്തിയ പ്രവര്‍ത്തനങ്ങളെയും ഇതിന് നേതൃത്വം നല്കിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെയും മാനന്തവാടി നഗരസഭ അഭിനന്ദിക്കുന്നതായി മാനന്തവാടി നഗരസഭാ ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉന്നതതല യോഗത്തില്‍ പറഞ്ഞു.
ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, മെംബര്‍ ഉഷാകേളു, ഡി.എഫ്.ഒമാരായ മാര്ട്ടിന് ലോവല്‍, അജിത് കെ. രാമന്, അസി. കണ്‍സര്‍വേറ്റര്‍ വൈല്‍ഡ് ലൈഫ് സജ്ന കരീം, എ.ഡി.സി.എഫ്, സൂരജ്ബെന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

