വൈത്തിരി താലൂക്ക് ഓഫിസിൽ വൈദ്യുതി തടസ്സം; ജനറേറ്റർ സ്ഥാപിക്കാനും മറ്റുമായി 11 ലക്ഷം അനുവദിച്ചെങ്കിലും ഫലമില്ല
text_fieldsവൈത്തിരി: താലൂക്ക് ഓഫിസിൽ സ്ഥിരമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനാൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ പ്രയാസം. വൈദ്യുതി ഇല്ലെങ്കിൽ ഓഫിസ് മുറിയിൽ വെളിച്ചം ഇല്ലാത്തത് കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വൈദ്യുതിയില്ലാത്ത താലൂക്ക് ഓഫിസിന്റെ പ്രവർത്തനം താളം തെറ്റുന്നത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് ജില്ല ഭരണകൂടം ഇടപെടുകയും ജനറേറ്റർ സ്ഥാപിക്കുന്നതിനും വയറിങ്ങിനും മറ്റുമായി 11 ലക്ഷം അനുവദിക്കുകയും ചെയ്തു.
പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള വൈദ്യുതി വിഭാഗത്തിനാണ് പ്രവൃത്തി തുടങ്ങുന്നതിനു ഫണ്ട് അനുവദിച്ചത്. എന്നാൽ, പ്രവൃത്തികൾ കഴിഞ്ഞു എന്ന് പറയുമ്പോഴും എഴുപതോളം വരുന്ന ജീവനക്കാർ പെടാപാട് പെടുകയാണ്. വയറിങ്ങും മറ്റും കഴിഞ്ഞപ്പോഴേക്കും ഫണ്ട് മുഴുവനും കഴിഞ്ഞുവെന്നാണ് പറയുന്നത്. ഇൻവെർട്ടറോ ജനറേറ്ററോ യു.പി.എസോ വാങ്ങണമെങ്കിൽ ഫണ്ട് വേറെ കണ്ടെത്തണം. വയറിങ്ങിനും ജനറേറ്ററിനും കൂടിയാണ് അന്ന് 11 ലക്ഷം രൂപ വൈദ്യുതി വിഭാഗത്തിന് നൽകിയത്.
ചെലവഴിച്ച 11 ലക്ഷം രൂപയുടെ കണക്ക് പൊതുമരാമത്തു വൈദ്യുതി വിഭാഗം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് പറയുന്നു. ജില്ലയിലെ തിരക്ക് പിടിച്ച താലൂക്ക് ഓഫിസാണ് വൈത്തിരി. വൈദ്യുതി പോകുന്നതോടെ ഓഫിസ് പ്രവർത്തനം പ്രതിസന്ധിയിലാകുകയാണ്. ജീവനക്കാർ ഇരുട്ടത്ത് വെറുതെ ഇരിക്കേണ്ട അവസ്ഥയിലാണുള്ളത്. കമ്പ്യൂട്ടറുകളും മറ്റും പ്രവർത്തന രഹിതമാകുകയും ചെയ്യും. തഹസിൽദാരടക്കമുള്ള ഉദ്യോഗസ്ഥർക്ക് കനത്ത ചൂടിൽ നിന്നും രക്ഷപ്പടുവാൻ സ്വയം വീശി തണുപ്പിക്കുകയല്ലാതെ രക്ഷയില്ല. ജനറേറ്ററിനു പകരം യു.പി.എസ് കിട്ടിയാലും മതിയെന്ന നിലപാടിലാണ് ജീവനക്കാർ. ജില്ല ഭരണകൂടം പ്രശ്നത്തിൽ അടിയന്തിരമായി ഇടപടുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

