നീലഗിരി ജില്ലയിലെ വോട്ടെടുപ്പ് സമാധാനപരം പോളിങ് 78.90 ശതമാനം
text_fieldsഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ രണ്ടാം മൈൽ ഗവ. മിഡിൽ സ്കൂളിലെ ബൂത്തിലെത്തിയ സ്ത്രീ വോട്ടർമാർ
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളായ ഊട്ടി, കൂനൂർ, ഗൂഡല്ലൂർ (സംവരണം) എന്നീ നിയമസഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സമാധാനപരം. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ ഗൂഡല്ലൂർ സെന്റ് തോമസ് സ്കൂൾ ബൂത്ത് നമ്പർ 60, ചെളിവയിൽ ഉൾപ്പെട്ട ചില പോളിങ് ബൂത്തുകളിൽ രാവിലെ ഇ.വി.എമ്മുകളുടെ പ്രവർത്തനം തകരാറിലായി. ചൂടിനെ ഭയന്ന് അതിരാവിലെ തന്നെ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങാം എന്ന് കരുതിയെത്തിയവർ ഇ.വി.എം തകരാർ കാരണം പ്രയാസപ്പെട്ടു. വോട്ടർമാർ ഒച്ചവെച്ചതോടെ പെട്ടെന്ന്തന്നെ മെഷീൻ നന്നാക്കി അരമണിക്കൂറിനകം പോളിങ് ആരംഭിച്ചു.
ഉച്ചക്ക് ഒരു മണി വരെ മിക്ക ബൂത്തുകളിലും നല്ല തിരക്കാണ് കാണപ്പെട്ടത് പിന്നീട് മൂന്നര വരെ തിരക്കുകൾ കുറവായിരുന്നു. അപ്പോഴേക്കും 50 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. പ്രായം ചെന്നവർക്ക് ബൂത്തിലേക്ക് പ്രവേശിക്കാൻ വീൽ ചെയറും മറ്റു എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എസ്.ഐ.ആറിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതു കാരണം മിക്കവരും വോട്ട് രേഖപ്പെടുത്തണമെന്ന് ദൃഢനിശ്ചയത്തോടെയാണ് എത്തിയിരുന്നത്.
സ്ത്രീ വോട്ടർമാരുടെ സാന്നിധ്യമാണ് എല്ലാ ബൂത്തുകളിലും കൂടുതൽ കാണപ്പെട്ടത്. വന്യമൃഗ ഭീഷണി നേരിടുന്ന മേഖലയിലെ ഉന്നതി ഗ്രാമത്തിൽ ഉള്ളവരെ വോട്ട് രേഖപ്പെടുത്താൻ വനംവകുപ്പ് തന്നെ വാഹന സൗകര്യം ഒരുക്കിയിരുന്നു.
ജില്ലയിലെ ആകെ 5,48,643 വോട്ടർമാരിൽ വൈകീട്ട് അഞ്ചു മണി വരെ 78.90 ശതമാനം വോട്ട് രേഖപ്പെടുത്തി. ഊട്ടി മണ്ഡലത്തിലെ ആകെ1,87,425 വോട്ടർമാരിൽ 77.55 വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചു.
കൂനൂരിൽ 1,75,820 വോട്ടർമാരിൽ 78.38 ശതമാനം വോട്ടു രേഖപ്പെടുത്തി. ഗൂഡല്ലൂർ നിയോജകമണ്ഡലത്തിൽ ആകെ 1,85,888 വോട്ടർമാരിൽ 80.77 വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

