സീസിയിലെ കടുവ ഭീതി; നാട്ടുകാരുടെ പ്രതിഷേധം ശക്തമായി
text_fieldsസുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ സീസി, മടൂർ, മൈലമ്പാടി പ്രദേശങ്ങളിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ തീരുമാനം. നിരന്തരമായി വളർത്തുമൃഗങ്ങൾക്കുനേരെ കടുവയുടെ ആക്രമണമുണ്ടായിട്ടും വനം വകുപ്പ് കൂടുവെച്ച് പിടികൂടാൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.പി. അബ്ദുൽ സമദിനെ ചൊവ്വാഴ്ച രാവിലെ മടൂരിൽ തടഞ്ഞുവെച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതാടെ കൂടുവെക്കുമെന്നുള്ള ഉറപ്പ് വനം വകുപ്പ് നൽകി.
സീസിക്കടുത്ത് മടൂർ കോളനിയിലെ ശ്രീധരന്റെ പശുവിനെയാണ് ഏറ്റവും ഒടുവിൽ തിങ്കളാഴ്ച രാത്രി കടുവ കൊന്നത്. പതിവുപോലെ സംഭവമന്വേഷിക്കാൻ ചെതലയം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനംവകുപ്പ് സംഘമെത്തി. രോഷാകുലരായ നാട്ടുകാർ ഉദ്യോഗസ്ഥരെ വളഞ്ഞുവെച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. വിനയൻ, എ.കെ.എസ് നേതാവ് പി. വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാർ സംഘടിച്ചത്.
ഡി.എഫ്.ഒ വന്ന് കൂടുവെക്കുമെന്ന് ഉറപ്പുനൽകാതെ ഉദ്യോഗസ്ഥരെ സ്ഥലത്ത് നിന്ന് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
റേഞ്ച് ഓഫീസർ അബ്ദുൽ സമദ് നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച കൂടുവെക്കുമെന്നും അതിനുവേണ്ട നടപടികൾ വേഗത്തിലാക്കുമെന്നും ഉറപ്പുനൽകി. ഇതോടെ നാട്ടുകാർ പ്രതിഷേധത്തിൽനിന്ന് തൽക്കാലത്തേക്ക് പിൻവാങ്ങി. സീസി മേഖലയിൽ ഇതിനോടകം കെട്ടിയിട്ട അഞ്ച് പശുക്കൾക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കൃഷിയിടങ്ങളിൽ മാനിന്റെയും കാട്ടുപന്നിയുടെയും പാതി ഭക്ഷിച്ച അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
അടിയന്തരമായി കൂടുവെച്ച്പിടികൂടണം-പഞ്ചായത്ത് പ്രസിഡന്റ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മീനങ്ങാടി പഞ്ചായത്തിലെ സീസി, മൈലമ്പാടി, മടൂർ മേഖലയിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും അടിയന്തരമായി കടുവയെ കൂടുവെച്ച് പിടികൂടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടത്തിയ ചർച്ചയെത്തുടർന്ന് കൂടുവെക്കാനുള്ള നടപടി വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. സീസി, മൈലമ്പാടി, മടൂർ പ്രദേശങ്ങളിലെ വാർഡംഗങ്ങൾ അടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ച് കൂടുവെച്ച് പിടികൂടുന്നതിനുള്ള റിപ്പോർട്ട് ഡി.എഫ്.ഒ സി.സി.എഫിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബുധനാഴ്ചയോടെ ഇതുസംബന്ധിച്ച ഉത്തരവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം, കാമറ, കൂട്... ശാശ്വതപരിഹാരം അകലെ
സീസി, മൈലമ്പാടി, മടൂർ, പുല്ലുമല ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്ന കടുവകളെ തുരത്താൻ കൂടുവെക്കാൻ തീരുമാനമായെങ്കിലും ശാശ്വത പരിഹാരം പിന്നെയും അകലുകയാണ്. സീസി, വാകേരി മേഖലകളിൽ ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടെന്ന് ഉറപ്പാണ്. കൂടുകൾ സ്ഥാപിച്ച് കടുവകളെ ഒരേസമയം പിടികൂടാനാകുമോ എന്നതാണ് കണ്ടറിയേണ്ടത്. കാമറ വെച്ച് കടുവകളെ നിരീക്ഷിച്ച് സ്വഭാവം മനസ്സിലാക്കിയതിനുശേഷമാണ് സാധാരണ വനം വകുപ്പ് കൂട് സ്ഥാപിക്കാറുള്ളത്.
കെട്ടിയിട്ട മൃഗത്തെ അക്രമിക്കാൻ ശാരീരിക അവശതകളുള്ള കടുവകളെ തയാറാകൂ. എന്നാൽ സീസി മേഖലയിൽ എത്തിയിട്ടുള്ള കടുവകളിൽ മൃഗത്തെ വേട്ടയാടിപ്പിടിക്കാൻ കെൽപ്പുള്ളവയും ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം കടുവകൾ കൂട്ടിൽ കയറാൻ സാധ്യതയില്ല. ഒന്നോ രണ്ടോ കടുവയെ പിടിച്ചാലും വീണ്ടും കടുവകൾ ഉണ്ടോ എന്നതിൽ വ്യക്തത വരുത്തിയില്ലെങ്കിൽ പ്രശ്നങ്ങൾ വീണ്ടും നീളും.
ചെതലയം വനവുമായി ചേർന്നു കിടക്കുന്നത് പൂതാടി പഞ്ചായത്തിലെ വാകേരി, മൂടക്കൊല്ലി, പാപ്ലശ്ശേരി തുടങ്ങിയ പ്രദേശങ്ങളാണ്. ഇതുവഴിയാണ് കടുവകൾ മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, പുല്ലുമല, ആവയൽ എന്നിവിടങ്ങളിൽ എത്തുന്നത്.
കൂടുവെച്ച് കടുവയെ പിടികൂടിയാലും അതിന്റെ പുനരധിവാസം വനം വകുപ്പിന് തലവേദനയാണ്. കുപ്പാടിയിലെ വന്യമൃഗ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാം എന്നതാണ് ഇപ്പോഴുള്ള സാധ്യത. നിലവിൽ അവിടെ രണ്ട് കടുവകളുണ്ട്. ഇനിയും ഒന്നോ രണ്ടോ കടുവകളെ കൂടി പാർപ്പിക്കാനേ കഴിയൂവെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന. ഇപ്പോഴുള്ള കടുവകൾക്ക് തീറ്റ കൊടുക്കുന്ന വകയിൽ ഓരോന്നിനും മാസം 50,000 രൂപയിൽ കൂടുതൽ ചെലവ് വരുന്നുണ്ട്. അതിനാൽ കൂടുതൽ കടുവകൾ അവിടെയെത്തിയാൽ പരിചരിക്കുകയെന്നത് വനംവകുപ്പിന് വലിയ ബാധ്യതയാണ്. കൂടുവെച്ച് പിടിക്കുന്ന കടുവയെ മൃഗശാലകളിലേക്ക് മാറ്റുക എന്നതാണ് മറ്റൊരു മാർഗം. എന്നാൽ കേരളത്തിലെ ഒരു മൃഗശാലയിലും ഇപ്പോൾ കടുവകളെ പ്രവേശിപ്പിക്കുന്നില്ല. സ്വാഭാവികമായും പിടികൂടുന്നവയെ വനത്തിൽ തുറന്നുവിടും.
ഇങ്ങനെയുള്ള കടുവകൾ വീണ്ടും ജനവാസ കേന്ദ്രത്തിൽ എത്തും. മുമ്പ് സീസി മേഖലയിൽനിന്നും പിടികൂടിയ ഒരു കടുവയെ 15 കിലോമീറ്റർ അപ്പുറം ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടുകയുണ്ടായി. ഇതേ കടുവ വീണ്ടും സീസിയിൽ തിരിച്ചെത്തിയതായി പിന്നീട് സൂചന ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

