പനമരം പാലത്തിൽ ഓട്ടയടച്ച് അധികൃതർ തടിയൂരി
text_fieldsപനമരം: സംസ്ഥാന പാതയിൽ പനമരത്തെ വലിയ പാലത്തെ അപകടാവസ്ഥയിലാക്കുന്ന തരത്തിൽ എക്സ്പാൻഷൻ ജോയന്റിൽ മഴവെള്ളം ഇറങ്ങുന്ന പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ചൊട്ടുവിദ്യ. പാലത്തിന് മധ്യത്തിലെ എക്സ്പാൻഷൻ ജോയന്റിൽ വെള്ളം കെട്ടിക്കിടക്കുന്നത് പാലത്തിന് ബലക്ഷയമുണ്ടാകാൻ കാരണമാകുന്നത് സംബന്ധിച്ച് ഈയിടെ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് അധികൃതർ സ്ഥലത്തെത്തി ‘പരിഹാരനടപടി’ എടുത്തത്. പക്ഷേ, ഇത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടലായി മാറി.
പാലത്തിലെ ജോയിന്റിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ശാസ്ത്രീയ നടപടികളാണ് സ്വീകരിക്കേണ്ടത്. അതിന് പകരം റെഡിമെയ്ഡ് ടാറിങ് മിക്സ് ഉപയോഗിച്ച് ആ സ്ഥലം മാത്രം മുകൾഭാഗം അടക്കുകയാണ് ചെയ്തത്. എക്സ്പാൻഡ് ജോയിന്റിൽ വെള്ളമിറങ്ങി പാലത്തിന് വിള്ളൽ വീണ സ്ലാബിന് പരിഹാരം കാണാതെ, ജോയിന്റിൽ മാത്രം ടാറിങ് ചെയ്ത് പൊതുമരാമത്ത് വിഭാഗം പാലം വിഭാഗം അധികൃതർ സ്ഥലം വിടുകയായിരുന്നു.
പനമരം പാലത്തിന്റെ അപകടവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത
അധികൃതരുടെ ഈ ഓട്ടയടക്കൽകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെന്നാണ് നാട്ടുകാരുൾപ്പെടെ പറയുന്നത്. മിക്സഡ് ടാറിങ് കൊണ്ട് ഓട്ടയടച്ചാൽ ജോയിന്റിലൂടെ വെള്ളമിറങ്ങുന്ന പ്രശ്നം പരിഹരിക്കപ്പെടില്ല. 1959ൽ ഗതാഗതത്തിന് തുറന്നു കൊടുത്ത പാലത്തിന് ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. 67 വർഷമായി പനമരത്തിന് അഭിമാനമായ പാലമാണ് ഇപ്പോൾ തകർച്ചയുടെ വക്കിലെത്തിയത്.
പൊതുമരാമത്ത് വകുപ്പിലെ പാലം ഡിവിഷന്റെ അശ്രദ്ധ മൂലമാണ് പാലത്തിന് ഈ ഗതിയുണ്ടായത്. നാല് എക്സ്പാൻഷൻ ജോയൻറിൽ മിശ്രിതം ഇട്ട് മഴവെള്ളം പാലത്തിന്റെ അടിയിലേക്ക് ഒഴുകാതെയുള്ള രൂപത്തിലായിരുന്നു നിർമാണം. മഴവെള്ളം പാലത്തിലൂടെതന്നെ ഒഴുകി പോകാൻ സ്ലാബിൽ പാത്തികളും സ്ഥാപിച്ചിരുന്നു. എന്നാൽ, എക്സ്പാൻഷൻ ജോയൻറിൽ ഇട്ട മിശ്രിതം ഇളക്കിപ്പോയതോടെ ഇവിടെ കുഴികൾ രൂപപ്പെട്ടു. ഈ ഭാഗങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കാനും തുടങ്ങി. മുഴുവൻ ഭാഗത്തും ശാസ്ത്രീയമായി ടാറിങ് നടത്തിയാൽ മാത്രമേ സ്ലാബിലെ വിള്ളലിന് പരിഹാരം കാണാനാകൂ. അപ്പോഴാണ് കണ്ണിൽപൊടിയിടുന്ന രൂപത്തിൽ ചെറിയ ഓട്ടയടക്കൽ നടത്തി അധികൃതർ സ്ഥലം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

