ഓപറേഷന്‍ തൂഫാന്‍; ജില്ലയിൽ ഒരു മാസം 135 കേസുകള്‍, 148 പേര്‍ പിടിയിൽ
text_fieldsകല്‍പറ്റ: ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ ഓപറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ വിവിധ സ്റ്റേഷനുകളിലായി 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 148 പേരെ പിടികൂടി. 110.267 ഗ്രാം എം.ഡി.എം.എയും എട്ട് കിലോഗ്രാമോളം കഞ്ചാവും 7.7 ഗ്രാം ഹഷീഷ് ഓയിലും 101 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. ഇതിനു പുറമെ നിരോധിത പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് 66 പേരെ പിടികൂടിയിട്ടുണ്ട്. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികളും കണ്ടെടുത്തു.
ജൂണ്‍ ഒന്ന് മുതല്‍ 30 വരെയുള്ള കണക്കാണിത്. ലഹരിക്കടത്ത്, വില്‍പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികളും പൊലീസ് സ്വീകരിക്കും. പ്രത്യേക പരിശീലനം ലഭിച്ച നാര്‍ക്കോട്ടിക് സ്നിഫര്‍ ഡോഗുമായി പൊലീസ് ഡോഗ് സ്‌ക്വാഡും ഡ്രോണും പരിശോധനയില്‍ സജീവമാണ്. സമൂഹത്തില്‍ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപറേഷന്‍ തൂഫാനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പൊലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു. വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. വാട്സ്ആപ് നമ്പര്‍: 9995966666, വിളിച്ച് അറിയിക്കാൻ: 9497979794 , 9497927797.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

