ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ്; 77 ലക്ഷം തട്ടിയ ഹരിയാന സ്വദേശി പിടിയിൽ
text_fieldsവിനീത് ചൗധ
കൽപറ്റ: ഓൺലൈൻ ഓഹരി വ്യാപാരം നടത്തി പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽനിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശി പിടിയിലായി. ഹരിയാന ഗുരുഗ്രാം സ്വദേശിയായ വിനീത് ചൗധയെ (58) ആണ് വയനാട് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ഹരിയാനയിലെ ഗുരുഗ്രാമിൽനിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ ഗുരുഗ്രാം കോടതിയിൽ ഹാജരാക്കി വയനാട്ടിൽ എത്തിച്ചു.
കഴിഞ്ഞ ജൂണിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓൺലൈൻ വ്യാപാരത്തിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. യുവതി അയച്ചു നൽകിയ ആപ് വ്യാജമാണെന്നറിയാതെ ഇൻസ്റ്റാൾ ചെയ്തു വ്യാപാരം നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ലാഭമടങ്ങിയ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും പണമടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണ് എന്ന് മനസിലായത്. തുടർന്ന് സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.
പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചില വിദേശ കമ്പനികൾക്കായാണ് ഇയാൾ പണം കൈമാറ്റം ചെയ്തതെന്ന് പ്രതിയെ ചോദ്യം ചെയ്തതിൽനിന്നും മനസ്സിലായി. അന്വേഷണ സംഘത്തിൽ സൈബർ സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ റസാഖ്, എസ്.സി.പി.ഒമാരായ കെ. അബ്ദുൾ സലാം, എ. ആയിഷ, വി.കെ. ശശി എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

