വിദ്യാർഥികൾ നന്നാക്കിയത് 44.5 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ
text_fieldsമേപ്പാടി ഗവ. പോളിടെക്‌നിക് കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികൾ സർക്കാർ ആശുപത്രിയിലെ കട്ടിൽ നന്നാക്കുന്നു
മേപ്പാടി: ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ 44.5 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ നന്നാക്കി മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികൾ. നാഷനല്‍ സർവിസ് സ്‌കീം നടപ്പാക്കുന്ന ഫിനിക്‌സ് പദ്ധതിയുടെ ഭാഗമായാണ് കലക്ടറേറ്റ്, വൈത്തിരി താലൂക്ക് ആശുപത്രി, വൈത്തിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഫർണിച്ചറുകളടക്കമുള്ള വസ്തുക്കൾ വിദ്യാർഥികൾ നന്നാക്കിയത്.
താലൂക്ക് ആശുപത്രിയിലെ ലോക്കറുകള്‍, ഷെല്‍ഫുകള്‍, ഐ.സി.യു കോട്ടുകള്‍, പേഷ്യന്റ് കോട്ടുകള്‍, എയര്‍പോര്‍ട്ട് ചെയറുകള്‍, വീല്‍ ചെയറുകള്‍, ട്രോളി തുടങ്ങിയ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വെല്‍ഡ് ചെയ്ത് പുനഃസ്ഥാപിച്ചു. ഫര്‍ണിച്ചറുകള്‍ പെയിന്റ് ചെയ്തു പുതുക്കിയെടുത്തു. വൈത്തിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഡിറ്റോറിയം പെയിന്റിങ് ചെയ്ത് ചുവര്‍ചിത്രങ്ങളാല്‍ മനോഹരമാക്കി. കേടുവന്ന ഇലക്ട്രിക് ലൈറ്റ്, ഫാന്‍ എന്നിവ പ്രവര്‍ത്തനസജ്ജമാക്കി.
മേപ്പാടി ഗവ പോളിടെക്‌നിക് കോളെജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികൾ സർക്കാർ സ്കൂൾ ശുചീകരിക്കുന്നു
കലക്ടറേറ്റിലെ ഐ.ടി സെല്ലിൽ പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, പ്രിന്റര്‍ എന്നിവ നവീകരിച്ചു. ഒഴിവ് ദിവസങ്ങളിലാണ് കുട്ടികൾ സന്നദ്ധസേവനം നടത്തിയത്. മേപ്പാടി പോളിടെക്നിക് കോളജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.ടി. സ്മിനി മോള്‍, നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എസ്. പ്രകാശ് ബാബു, എന്‍.എസ്.എസ് വളന്റിയര്‍മാരായ ആര്‍. കാളിദാസ്, ലിയ അന്ന ഫ്രാന്‍സി, സച്ചിന്‍ ദേവ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

