വിനോദസഞ്ചാരികളുടെ ഒഴുക്ക്; വീർപ്പുമുട്ടി മേപ്പാടി
text_fieldsമേപ്പാടി ടൗണിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട വാഹനത്തിരക്ക്
മേപ്പാടി: അവധിദിവസങ്ങളിലും വാരാന്ത്യങ്ങളിലുമുള്ള സഞ്ചാരികളുടെ ഒഴുക്കുമൂലം വാഹനക്കുരുക്കിൽ വീർപ്പുമുട്ടി മേപ്പാടി ടൗൺ. ഇതോടെ ആംബുലൻസുകളടക്കം കുരുക്കിൽപെടുന്ന സ്ഥിതിയാണ്.ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ കുത്തഴിഞ്ഞ നിലയിലായിട്ടും എന്തുചെയ്യണമെന്നറിയാതെ നിസ്സംഗരായി നോക്കിനിൽക്കുകയാണ് അധികൃതർ. ടൗണിലെ ഫുട്പാത്തുകളിൽ കൈവരികളില്ലാത്തതും പലയിടത്തും കാലപ്പഴക്കം കൊണ്ട് തകർന്നതിനാലും കോൺക്രീറ്റ് നടപ്പാതകളിലൂടെയുള്ള കാൽനടയാത്ര പോലും സുരക്ഷിതമല്ല.
ടൗണിലെ സ്ഥലപരിമിതി മൂലം വാഹനങ്ങളുടെ പാർക്കിങ് തോന്നിയപോലെയാണ്. വിനോദ സഞ്ചാരികളുടേതടക്കം ടൗണിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന വാഹനങ്ങൾക്കിടയിലൂടെ കഷ്ടപ്പെട്ടാണ് ആംബുലൻസുകൾ പോലും പോകുന്നത്.ഗതാഗത നിയന്ത്രണത്തിന് ഒരു സംവിധാനവുമില്ല. ട്രാഫിക് അഡ്വൈസറി കമ്മിറ്റി കടലാസിൽ ഉറങ്ങുകയാണ്. ടൗണിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നില്ല. ആചാരം പോലെ കൊല്ലത്തിലൊരിക്കൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം പ്രഹസനമാവുകയാണ് പതിവ്.സഞ്ചാരികളുടെ തിരക്കുമൂലം അവധിദിനങ്ങളിൽ നാട്ടിൻപുറങ്ങളിലെ റോഡുകളിൽപോലും വാഹനക്കുരുക്കാണ്. മേപ്പാടിയിൽ ഫലപ്രദമായ ഗതാഗത നിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടി മാത്രമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

