മുണ്ടക്കൈയിലെ ആൾതാമസമില്ലാത്ത വീടുകളിൽ മോഷണം
text_fieldsമുണ്ടക്കൈ സ്വദേശി സുലൈമാന്റെ വീടിന്റെ വാതിൽ മോഷ്ടാക്കൾ തകർത്തനിലയിൽ
മേപ്പാടി: മുണ്ടക്കൈ ദുരന്തഭൂമിയിൽ അവശേഷിക്കുന്ന വീടുകളിൽ വ്യാപക മോഷണം. ആൾ താമസമില്ലാത്തതും പൂട്ടിക്കിടക്കുന്നതുമായ വീടുകളിൽനിന്നാണ് വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, കുടിവെള്ള ടാങ്കുകൾ, മോട്ടോർ, പൈപ്പുകൾ എന്നിവയടക്കം രാത്രിയുടെ മറവിൽ മോഷ്ടിക്കപ്പെടുന്നത്.
ഉരുൾ ദുരന്തത്തിൽ പൂർണമായി തകരാത്തതും കേടുപാടുകൾ സംഭവിച്ചതുമായ വീടുകളിൽ നിരവധി വീട്ടുപകരണങ്ങളുണ്ട്. പൂട്ടിയിട്ടിരിക്കുന്ന ഈ വീടുകളിലാണ് ഇരുട്ടിന്റെ മറവിൽ മോഷണം നടക്കുന്നത്. ദുരന്തത്തിനുശേഷം ഇവിടെ ആൾതാമസമില്ല. നോ ഗോസോൺ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ പാസെടുക്കണം.
എന്നാൽ, നോ ഗോ സോൺ മേഖലയൊന്നും മോഷ്ടാക്കൾക്ക് ബാധകമല്ല. മുണ്ടക്കൈ സ്വദേശിയായ സുലൈമാന്റെ വീട്ടിൽ രണ്ടുതവണ മോഷണം നടന്നു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണത്തിന് പിന്നിൽ ഒരുസംഘം തന്നെയുണ്ടെന്ന് സംശയിക്കുന്നതായി സുലൈമാൻ പറഞ്ഞു. ദുരന്തബാധിതരെ കൊള്ളയടിക്കുന്ന മോഷ്ടാക്കളെ കണ്ടെത്താൻ ശക്തമായ പൊലീസ് അന്വേഷണവും നടപടിയും വേണമെന്ന ആവശ്യം ഉയർന്നു. ചൂരൽമലയിലും പരിസരങ്ങളിലുമായി അടച്ചിട്ടിരിക്കുന്ന നിരവധി വീടുകളിൽ സമാനമായ രീതിയിൽ മുമ്പ് മോഷണം നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

