വന്യമൃഗങ്ങളിറങ്ങുന്നു, നാട്ടുകാരെന്ത് ചെയ്യും?; പയ്യമ്പള്ളിയിൽ പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചു
text_fieldsപാളക്കൊല്ലി സ്വദേശി ബേബിയുടെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസമെത്തിയ കാട്ടാന. സി.സി.ടി.വി ദൃശ്യം
മാനന്തവാടി: പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക് പരിക്ക്. മാനന്തവാടി നഗരസഭ പയ്യംമ്പള്ളി ഡിവിഷനിൽ മലയിൽ പീടിക മൂലമറ്റത്തിൽ ജോർജിന്റെ രണ്ടര മാസം പ്രായമുള്ള എച്ച്.എഫ് ഇനത്തിൽപെട്ട പശുക്കിടാവിനെയും കൊളവയലിൽ സെബാസ്റ്റ്യൻ ജോസഫിന്റെ 10മാസം പ്രായമുള്ള മൂരികിടാവിനെയുമാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സെബാസ്റ്റ്യന്റെ മൂരിക്കിടാവിനെ പുലി ആക്രമിച്ച് തലയിൽ പരിക്കേൽപ്പിച്ചത്. തുടർന്ന് മൂന്ന് മണിയോടെ സമീപത്തെ ജോർജിന്റെ പശുകിടാവിനെയും ആക്രമിച്ചു. കഴുത്തിനും കണ്ണിനുമാണ് പശുകിടാവിന് സാരമായി പരിക്കേറ്റത്. ബഹളം വെച്ചതോടെ പുലി ഓടിമറയുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വനം വകുപ്പിന്റെ വാഹനത്തിൽ കിടാങ്ങളെ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചു. നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ആർ.ആർ.ടി പട്രോളിങ് ഏർപ്പെടുത്തിയതായി ബേഗുർ റേഞ്ച് ഓഫിസർ എസ്. രഞ്ജിത്ത്കുമാർ അറിയിച്ചു. പയ്യംമ്പള്ളി ഭാഗത്ത് വന്യജീവി പശുകിടാങ്ങളെ അക്രമിച്ച തോട്ടത്തിൽ വനംവകുപ്പ് സ്റ്റേഷൻ സ്റ്റാഫ്, ആർ.ആർ.ടി ടീം എന്നിവർ പരിശോധന നടത്തി.
പാളക്കൊല്ലിയിൽ കാട്ടാന നിത്യശല്യം
പുൽപള്ളി: പാളക്കൊല്ലി പ്രദേശത്ത് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങുന്നത് നിത്യസംഭവമായി. പാളക്കൊല്ലി സ്വദേശി ബേബിയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയ സംഭവവും ഉണ്ടായി. പ്രദേശത്ത് വ്യാപകമായ കൃഷിനാശവും വരുത്തുന്നു. നാട്ടുകാർ കടുത്ത ഭീതിയിലാണ്. മുറ്റത്തും കൃഷിയിടങ്ങളിലും കാട്ടാനയെത്തുന്നതുമൂലം പ്രദേശത്ത് കനത്ത കൃഷിനാശമാണ് വരുത്തുന്നത്. ഈ മേഖലയിൽ പലപ്പോഴും കാട്ടാനയിറങ്ങുന്നതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വനാതിർത്തി പ്രദേശമാണ് പാളകൊല്ലി. വനാതിർത്തിയായിട്ടും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല. ഉദയക്കരയിൽ ആന നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ നിർമിച്ച ഗേറ്റ് തകർന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. ഈ വഴിയിലൂടെയാണ് ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നത്. തകർന്ന ഗേറ്റ് നന്നാക്കാനും നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

