വയനാട് മെഡിക്കല്‍ കോളജ് പ്രവർത്തനം: പ്രത്യേക ടീം രൂപവത്കരിക്കും
text_fieldsവയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ആരോഗ്യ മന്ത്രി
വീണ ജോർജ് നിർവഹിക്കുന്നു
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രത്യേക സംഘം രൂപവത്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനായി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്.
അനുമതിക്ക് മുന്നോടിയായി കൗണ്‍സില്‍ പരിശോധന ഉടനുണ്ടാകും. മെഡിക്കല്‍ കോളജ് സാക്ഷാത്കരിക്കുന്നതിന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്റെ (ഡി.എം.ഇ) നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തിക്കും. പ്രവൃത്തികളിലെ അനാവശ്യ കാലതാമസം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങേണ്ടതും ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട മതിയായ ചികിത്സ സൗകര്യം ലഭ്യമാക്കേണ്ടതും അത്യാവശ്യമാണ്. സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരടക്കമുളള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ജില്ലയില്‍ ഉറപ്പാക്കും.
മെഡിക്കല്‍ കോളജില്‍ ന്യൂറോളജിസ്റ്റ് അടക്കമുളള സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കും. സീനിയര്‍ റെസിഡന്റുമാരെയും നിയമിക്കും. മെഡിക്കല്‍ കോളജ് വികസനത്തിനായി നിലവില്‍ ആശുപത്രിയോട് ചേര്‍ന്നുനില്‍ക്കുന്ന വിവിധ വകുപ്പുകളുടെ ഭൂമി എറ്റെടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഡി.എം.ഇ ഡോ. തോമസ് മാത്യൂ, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.ദിനീഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. മുബാറക്, സീനിയര്‍ സൂപ്രണ്ട് ഡോ. എ.പി. ദിനേശ്കുമാര്‍, ഡി.പി.എം ഡോ. സമീഹ സൈദലവി, പീഡിയാട്രിക് മേധാവി ഡോ. പി. ചന്ദ്രശേഖരന്‍, നഴ്‌സിങ് സൂപ്രണ്ട് ഭവാനി തരോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

