സ്വർണപ്പണയ നിക്ഷേപതട്ടിപ്പ് രണ്ടുപേർ റിമാൻഡിൽ
text_fieldsമാനന്തവാടി: ഇരുനൂറോളം പേരിൽനിന്ന് സ്വർണ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന സംഭവത്തിൽ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിൽ. കോറോത്ത് ആപ്പിൾ റസ്റ്റാറന്റ് നടത്തിവരുന്ന പന്ത്രണ്ടാം മൈൽ സ്വദേശികളായ മാടമ്പള്ളി സലീം, സഹോദരൻ സിദ്ദീഖ് എന്നിവരെയാണ് വഞ്ചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വെള്ളമുണ്ട തൊണ്ടർനാട് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യപ്രതി ഇവരുടെ സഹോദരനായ മനാഫ്, കൂട്ടാളികളായ റഹീം, ജമീല എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തട്ടിപ്പ് വിവരം മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്.
2021ലാണ് മാനന്തവാടിയിൽ ഇല്ലാത്ത ജ്വല്ലറിയുടെ പേരിൽ പലിശരഹിത സ്വർണപ്പണയ വായ്പ എന്ന പേരിൽ പന്ത്രണ്ടാം മൈൽ സ്വദേശി മനാഫും സഹോദരന്മാരും ചേർന്ന് സ്വർണം വാങ്ങിക്കാൻ തുടങ്ങിയത്. മാർക്കറ്റ് വിലയേക്കാൾ 5000 രൂപ കുറച്ച് ഒരു വർഷ കാലാവധിക്ക് ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന സ്വർണത്തിന് കാലാവധി പൂർത്തിയായാൽ സ്വർണവും ലാഭവിഹിതവും നൽകുമെന്നായിരുന്നു വാഗ്ദാനം. പലിശരഹിത വായ്പ എന്ന പ്രചാരണവും നടത്തിയിരുന്നു.
ഒരുവർഷം കാലാവധി കഴിഞ്ഞ് സ്വർണഉടമകൾ ഉരുപ്പടികൾ ആവശ്യപ്പെട്ടതോടെ ഇവർ പല ഒഴികഴിവുകളും പറഞ്ഞ് സ്വർണം നൽകാൻ തയാറായില്ല. ഇതോടെയാണ് തങ്ങൾ വഞ്ചിതരായെന്ന് പണയം വെച്ചവർക്ക് മനസ്സിലായത്. നൂറുകണക്കിന് ഏജന്റുമാരും ഇടനിലക്കാരായി സ്വർണം ശേഖരിക്കാൻ ഫീൽഡിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഒടുവിൽ വാളാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പുകാർക്കെതിരെ കേസെടുത്തതോടെ ഇനിയും കൂടുതൽ ആളുകൾ പരാതിയുമായി എത്താനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.