പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു
text_fieldsമാനന്തവാടി: മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍, കാഞ്ഞിരങ്ങാട്, മാനന്തവാടി വില്ലേജുകളിലെ പാരിസണ്‍ എസ്റ്റേറ്റില്‍നിന്ന് മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമി അര്‍ഹരായ കൈവശക്കാര്‍ക്ക് പതിച്ചുനല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഭൂമിയുടെ സര്വേനടപടികളും മഹസ്സറുകള്‍ തയാറാക്കുന്നതുമാണ് ആരംഭിച്ചത്. ഇതിന് മുമ്പ് സർവേ നടപടികളാരംഭിച്ചപ്പോള്‍ കൈവശക്കാര്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്ക്കിടയില്ലാത്ത വിധം പട്ടയങ്ങള്‍ കൈവശമുള്ളവര്‍ക്ക് ക്രമവത്കരിക്കുന്നതിനുള്പ്പെടെയുള്ള നടപടികളുമായാണ് ഇത്തവണ റവന്യൂവകുപ്പ് മുന്നോട്ടുപോകുന്നത്.
രേഖകളില്ലാതെ ഭൂമി കൈവശം വെക്കുന്നവര്‍ക്ക് രേഖകള്‍ ശരിപ്പെടുത്തി നല്‍കാനാണ് തീരുമാനം. ഇതിനായി സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ടി. ജാഫറിെൻറ നേതൃത്വത്തിലുള്ള സംഘത്തെയാണ് കലക്ടര്‍ നിയോഗിച്ചിരിക്കുന്നത്. സംഘത്തില്‍ ഏഴ് സർവേയര്‍മാരും 14 റവന്യൂ ഉദ്യോഗസ്ഥരുമുണ്ട്. സര്‍വേ പ്രവര്‍ത്തനങ്ങളാരംഭിക്കുന്നതിന് മുമ്പായി പ്രദേശവാസികളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന് ഒ.ആർ. കേളു എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, നഗരസഭ ചെയര്പെഴ്സൻ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ സര്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

