വയനാട് മെഡിക്കൽ കോളജിൽ സുരക്ഷ ജീവനക്കാരന് മർദനം
text_fieldsമർദനത്തിൽ പരിക്കേറ്റ വയനാട് ഗവ. മെഡിക്കൽ കോളജ് സുരക്ഷ ജീവനക്കാരൻ പി.എം. അബ്ദുൽ സുനീർ
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരന് മർദനത്തിൽ പരിക്കേറ്റു. നല്ലൂർനാട് പാലപ്പുറം ഹൗസിൽ പി.എം. അബ്ദുൽ സുനീറിനാണ് (36) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.മെഡിസിൻ ഒ.പിയിലെത്തിയ ആളാണ് മർദിച്ചതെന്ന് സുനീർ പറഞ്ഞു. ഒ.പിയിൽ ബഹളമുണ്ടായതിനെ തുടർന്ന് ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് ചന്ദ്രൻ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചീഫ് സെക്യൂരിറ്റി ഓഫിസർ പി.വി. ഷിബു ഇടപെട്ട് ബഹളംവെച്ചയാളെ പുറത്തെത്തിച്ചെങ്കിലും കാഷ് കൗണ്ടറിനു സമീപത്തുനിന്നു വീണ്ടും ബഹളമുണ്ടായി.
ഷിബുവിന്റെ കോളറിൽ പിടിച്ചു വലിക്കുന്നതു കണ്ടാണ് പ്രശ്നം അനുനയിപ്പിക്കാൻ പുറത്ത് ജോലിയിലുണ്ടായിരുന്ന സുനീർ എത്തിയത്. ബഹളം വെക്കരുതെന്നാവശ്യപ്പെട്ട് പിന്മാറിയ സുനീറിനെ കാരുണ്യ ഫാർമസിക്കു മുന്നിൽവെച്ച് കഴുത്തിനു പിടിച്ച് തള്ളിയിടുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതി. നടുവിനു പരിക്കേറ്റ സുനീർ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗഗത്തിൽ ചികിത്സ തേടി.ആശുപത്രി പരിസരത്തുണ്ടായ വിഷയം പൊലീസ് എയ്‌ഡ് പോസ്റ്റിലുണ്ടായ ഉദ്യോഗസ്ഥനെ അറിയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽനിന്നു വന്ന് തള്ളിയതെന്ന് സുനീർ പറഞ്ഞു. കൈകുത്തി വീണതിനാലാണ് മുഖത്ത് പരിക്കേൽക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സുനീറിനെ മർദിച്ചയാളുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്യൂരിറ്റി പി.വി. ഷിബു മാനന്തവാടി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

