സ്വർണനിക്ഷേപ തട്ടിപ്പ് പ്രതികളുടെ സ്ഥാപനത്തിൽ പൊലീസ് പരിശോധന
text_fieldsമാനന്തവാടി: ഇരുനൂറോളം പേരിൽനിന്ന് സ്വർണം വാങ്ങി തിരിച്ചുകൊടുക്കാതെ തട്ടിപ്പ് നടത്തി അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളുടെ സ്ഥാപനത്തിൽ പൊലീസ് പരിശോധന. തൊണ്ടർനാട് പന്ത്രണ്ടാം മൈൽ സ്വദേശികളും സഹോദരങ്ങളുമായ മാടമ്പള്ളി സലീം, സിദ്ദീഖ് എന്നിവർ നടത്തിവരുന്ന കോറോത്തെ ആപ്പിൾ റസ്റ്റാറന്റിലാണ് തൊണ്ടർനാട് എസ്.ഐ പി. ഖാദറിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
ഇവിടെ നിന്നും കാര്യമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന. മാനന്തവാടി ഡി.വൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം സ്വർണം നൽകിയതിന് ശേഷം കാലാവധി കഴിഞ്ഞ് ചോദിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ പ്രതികളുടെ റിസോർട്ടിൽ എത്തിച്ച് മർദിച്ചതിന് ശേഷം വ്യാജ സ്വർണമാണ് താൻ നിക്ഷേപിച്ചതെന്ന് പറയുന്ന യുവാവിന്റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്. മാനന്തവാടിയിൽ ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് സഹോദരങ്ങളായ മൂന്നു പേരും സഹായികളായ രണ്ടു പേരും ചേർന്ന് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. പരാതികളെ തുടർന്ന് അഞ്ചു പേർക്കെതിരെ കേസെടുക്കുകയും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റു മൂന്നു പ്രതികളെ പിടികൂടാനായിട്ടില്ല.
തീവ്രവാദ സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്ന് സി.പി.എം
മാനന്തവാടി: മാനന്തവാടി കേന്ദ്രീകരിച്ച് കാഞ്ഞിരങ്ങാട് പന്ത്രണ്ടാം മൈല്‍ സ്വദേശികള്‍ നടത്തിയ സ്വര്‍ണനിക്ഷേപ തട്ടിപ്പില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും നിക്ഷേപകര്‍ സ്വീകരിച്ച സ്വർണം എന്താവശ്യത്തിന് ഉപയോഗിച്ചെന്ന് പരിശോധിക്കണമെന്നും സി.പി.എം കാഞ്ഞിരങ്ങാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്, കണ്ണൂർ, കര്‍ണാടകയിലെ കുടക്, തമിഴ്നാട്ടിലെ ഊട്ടി പ്രദേശങ്ങളിലെ നിരവധി സാധാരണക്കാരാണ് നിക്ഷേപ തട്ടിപ്പിന് ഇരയായത്. രണ്ടായിരം പവനോളം സ്വര്‍ണമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്.
പലിശ രഹിത ബാങ്കിങ് സംവിധാനത്തിലാണ് പണം കൈകാര്യം ചെയ്യുകയെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ സാധാരണക്കാരില്‍ നിന്നും സ്വര്‍ണം നിക്ഷേപമായി സ്വീകരിച്ചത്.
ഇടപാടുകാര്‍ ഉപയോഗിച്ച പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ. ശശിധരന് അധ്യക്ഷത വഹിച്ചു. പി.എ. ബാബു, എ.കെ. ശങ്കരന്, ആര്. രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.