മാലിന്യത്തിന് തടയിടാന്‍ മാനന്തവാടി
text_fieldsമാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യമുക്ത കേരളം പദ്ധതി നടപ്പാക്കാനും 2016 ലെ ഖരമാലിന്യ ചട്ട പ്രകാരം മാലിന്യ സംസ്കരണം ഉറപ്പ് വരുത്താനുമാണ് അവലോകന യോഗം ചേര്‍ന്നത്. മാനന്തവാടി മണ്ഡലത്തില്‍ മോണിറ്ററിങ് കമ്മിറ്റിയുടെ അവലോക യോഗം നടത്തി.
മോണിറ്ററിങ് കമ്മിറ്റി ചെയര്മാന് ഒ.ആര്. കേളു എം.എല്‍.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം.ജൂണ്‍ അഞ്ചിന് മുമ്പായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്ലീനിങ് ഡ്രൈവ് സംഘടിക്കാന്‍ തീരുമാനിച്ചു. ഹരിത കര്‍മ സേനാംഗങ്ങളുടെ കുറവുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ അംഗങ്ങളെ നിയോഗിക്കും. എം.സി.എഫ് വാർഡുകളിലെ മിനി എം.സി.എഫ് എന്നിവ വിപുലീകരിക്കും. ഹരിത കര്‍മ്മ സേനക്ക് വാഹനം വാങ്ങുന്നതിന് പ്രോജക്ട് ഏറ്റെടുക്കാനും എം.സി.എഫില്‍ നിറഞ്ഞ മാലിന്യം ക്ലീന്‍ കേരള കമ്പനി കയറ്റിക്കൊണ്ടു പോകുന്നതിന് നടപടിയുണ്ടാകും.
ഹരിത കര്‍മ്മസേന മാലിന്യം ശേഖരണത്തിനായി ഉപയോഗിക്കുന്ന ഹരിത മിത്രം ആപ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കും. എല്ലാ മാസവും ശുചിത്വ മാലിന്യ സംസ്കരണങ്ങളുടെ അവലോകന യോഗം ചേരാനും യോഗത്തില്‍ ധാരണയായി. മാലിന്യ സംസ്കരണ ലംഘനം കണ്ടെത്തുന്നതിനായി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം വ്യാപകമാക്കും.
മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. ആസ്യ, ശുചിത്വമിഷന് ജില്ല കോഓഡിനേറ്റര്‍ എസ്. ഹര്ഷന്, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷർ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.