സ്ഥാനാർഥികളെ വേണോ? ചേലൂരുകാർ തരും
text_fieldsമാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ ആരു വിജയിച്ചാലും ചേലൂരുകാരുടെ സാന്നിധ്യം പഞ്ചായത്തിലും ജില്ല പഞ്ചായത്തിലും ഉണ്ടാകും. തിരുനെല്ലി പഞ്ചായത്ത് 11ാം വാർഡായ ചേലൂരിൽനിന്നു തെരഞ്ഞെടുപ്പുഗോദയിൽ ഉള്ളത് ഒമ്പതു വനിതകളാണ്. ജില്ല പഞ്ചായത്ത് മുൻ അംഗം എ.എൻ. സുശീല ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥിയായി തിരുനെല്ലി ഡിവിഷനെ പ്രതിനിധാനംചെയ്ത് ജില്ല പഞ്ചായത്തിലേക്കു മത്സരിക്കുന്നുണ്ട്. ഇവർക്കെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഷൈനി ജോസും ഇന്ത്യൻ ദലിത് ഫെഡറേഷൻ (ഐ.ഡി.എഫ്) സ്വതന്ത്ര സ്ഥാനാർഥി വിജയയും ചേലൂർ വാർഡിലുള്ളവരാണ്.
ഇവരെ കൂടാതെ ഒമ്പതാം വാർഡിലേക്കു മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും പഞ്ചായത്ത് മുൻ അംഗവുമായ വാസന്തി, 11ാം വാർഡിലേക്കു മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി രജനി ബാലരാജു, യു.ഡി.എഫ് സ്ഥാനാർഥി സുശീല ചന്ദ്രൻ, എൻ.ഡി.എ സ്ഥാനാർഥി രഞ്ജിനി, ഐ.ഡി.എഫ് സ്വതന്ത്ര ദേവി രാജു എന്നിവരും ചേലൂർ വാർഡിലുൾപ്പെടുന്നവരാണ്. കൂടാതെ, കാട്ടിക്കുളം ഡിവിഷനിൽനിന്നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐ.ഡി.എഫ് സ്വതന്ത്ര ശ്രീദേവി ലിങ്കണും ചേലൂർ വാർഡാണ്. എ.എൻ. സുശീലയും വാസന്തിയും ചേലൂർ വാർഡിലെ രണ്ടാം ഗേറ്റ് സ്വദേശിനികളാണ്. പഴയതോട്ടം കോളനിയിലുള്ളവരാണ് സുശീല ചന്ദ്രനും രജനി ബാല രാജുവും. ഇടതു-വലത് മത്സരാർഥികളായ ഇരുവരുടെയും വീടുകളും അടുത്തടുത്താണെന്നുള്ളതും കൗതുകകരമാണ്. ചാത്തൻപറമ്പ് സ്വദേശിനിയാണ് രഞ്ജിനി.
വിജയയും ദേവീരാജുവും നേതാജി കോളനിവാസികളാണ്. ശ്രീദേവി മണ്ണുണ്ടി കോളനി നിവാസിയാണ്. ഇവരിൽ സുശീല ചന്ദ്രനും രജനിയും രഞ്ജിനിയും അടുത്ത ബന്ധുക്കളാണ്. കൂടാതെ, വിജയയും ദേവീ രാജുവും ബന്ധുക്കളാണ്. ഇവരിൽ രജനിയും സുശീല ചന്ദ്രനും എ.എൻ. സുശീലയും വാസന്തിയും തൊഴിലുറപ്പ് തൊഴിലാളികളാണെന്ന കൗതുകവുമുണ്ട്.
നിലവിൽ ചേലൂർ വാർഡിൽനിന്ന് 11 വനിതകൾ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും രണ്ടു പേർ പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.