തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചായക്കടയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!
text_fieldsമാനന്തവാടി: ചായക്കടക്കാരൻ തന്നെ തെരഞ്ഞെടുപ്പ് തിരക്കിലായതോടെ രാഷ്ട്രീയ ചർച്ചക്ക് കൂട്ടം കൂടിയവരുടെ ചായകുടി മുട്ടി. ചായ വേണമെങ്കിൽ മറ്റ് കടകൾ അന്വേഷിക്കണമെന്നാണ് സ്ഥിതി. എടവക കാരക്കുനിക്കാരുടെ പ്രിയ ചായക്കടക്കാരൻ ഷെരീഫ് മൂടമ്പത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി മാനന്തവാടി ബ്ലോക്ക് പള്ളിക്കൽ ഡിവിഷനിൽ മത്സരിക്കുകയാണ്.
കോൺഗ്രസ് പ്രാദേശിക നേതാവാണ് ഷെരീഫ്. മുതിർന്ന കോൺഗ്രസ് നേതാവും സേവാദൾ ജില്ല ചെയർമാനുമായിരുന്ന പരേതനായ മൂടമ്പത്ത് മൊയ്തുവിെൻറ മകനാണ്. ഷെരീഫിന് രാഷ്ട്രീയം പുതുമയല്ല. പാലിയേറ്റിവ് പ്രവർത്തകൻ, എള്ളുമന്ദം, ചേമ്പിലോട് സ്കൂളുകളിൽ ഏറെ കാലം പി.ടി. എ പ്രസിഡൻറ്, ജലനിധി കമ്മിറ്റി, കുരുമുളക് സമിതി ഭാരവാഹി എന്നീ നിലകളിൽ സജീവമാണ്. ചായക്കട നടത്തുേമ്പാഴും പൊതുപ്രവർത്തനത്തിലും മുന്നിൽ.
വാടക മുറിയിൽ എട്ടുവർഷമായി ചായക്കട നടത്തുന്നു. പുലർച്ചെ 5.30 മുതൽ ഉച്ചവരെയും വൈകീട്ട് 3.30 മുതൽ രാത്രി എട്ടു വരെയുമാണ് ചായക്കടയുടെ പ്രവർത്തനം. ഇതിനിടയിൽ നാട്ടുകാരുടെ കാര്യത്തിനും ഷെരീഫ് സമയം കണ്ടെത്തും. യു.ഡി. എഫിെൻറ കുത്തക സീറ്റായ പള്ളിക്കൽ ഡിവിഷനിൽ മത്സരിക്കാൻ നിരവധി നേതാക്കൾ ആഗ്രഹിച്ചിരുന്നു. പഴയ ജനപ്രതിനിധികൾ അടക്കം പത്രിക നൽകുകയും ചെയ്തു.
എന്നാൽ, പ്രവർത്തകരുടെ വികാരം മനസ്സിലാക്കി പാർട്ടി നേരത്തെ തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റി ഷെരീഫിന് അവസരം നൽകി. സാധാരണക്കാരായ പ്രവർത്തകരാണ് ശക്തിയെന്നും വൻ വിജയം നേടാൻ കഴിയുമെന്നും ഷെരീഫ് പറഞ്ഞു. ഇടതു മുന്നണിയിലെ ജസ്റ്റിൻ ബേബിയും ബി.ജെ.പിയിലെ ചന്ദ്രശേഖരനുമാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.