വയനാട് ഗവ. മെഡിക്കൽ കോളജിൽ ലക്ഷങ്ങളുടെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചു
text_fieldsമാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ ലക്ഷങ്ങളുടെ മെഡിക്കൽ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വയനാട് മെഡിക്കൽ കോളജ് സന്ദർശിച്ച ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയിൽ സംഭവം പെട്ടിരുന്നു. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതും രോഗികൾക്ക് ഉപകാരപ്രദമാകേണ്ടതുമായ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്ന നിലയിൽ അലക്ഷ്യമായികിടക്കുന്ന കാര്യം ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കാര്യം ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് വയനാട് മെഡിക്കൽ കോളജ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
വയനാട് മെഡിക്കൽ കോളജിൽ ഏഴ് വർഷം മുമ്പ് ലഭിച്ച ലോൺട്രി മെഷീൻ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളാണ് പെട്ടിപൊലും പൊട്ടിക്കാതെ മാനന്തവാടിയിലെ മെഡിക്കൽ കോളജ് പരിസരത്ത് അനാഥമായി കിടക്കുന്നത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ചില കമ്പനികളുടെ പിടിവാശിയുമാണ് ഉപയോഗിക്കാതെയും പെട്ടിപോലും പൊട്ടിക്കാതെയും ഇവ തുടരുന്നതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. മറ്റൊരു ആശുപത്രിയിൽ സഥാപിക്കുന്നതിന് കൊണ്ടുവന്ന മെഷീൻ ആവശ്യത്തിന് സ്ഥലസൗകര്യമില്ലെന്ന കാരണം പറഞ്ഞാണ് വർഷങ്ങൾക്ക് മുമ്പ് മാനന്തവാടിയിലേക്ക് മാറ്റിയത്. എന്നാൽ ഇത്രയും കാലം കഴിഞ്ഞിട്ടും ഇവ സ്ഥാപിക്കാനോ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കാനോ മെഡിക്കൽ കോളജ് അധികൃതർ തയാറായിട്ടില്ല.
ഇതിന് പുറമെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളും ആശുപത്രിക്ക് ഉപയോഗിക്കാതെ നഷ്ടമായിട്ടുണ്ട്. ഈ യന്ത്രങ്ങൾ മാനന്തവാടിയിൽ എത്തിക്കാൻ മുൻകൈ എടുത്തത് അന്നത്തെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ആരോഗ്യവകുപ്പ് ഇടപെടണമെന്നും കോടികളുടെ പൊതുമുതൽ നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

