വാഹനാപകടം; രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ ഉണ്ടായിരുന്നത് 11 പേർ
text_fieldsമാനന്തവാടി: അപ്പപ്പാറ- തോൽപെട്ടി റോഡിൽ ചേകാടിയിലുണ്ടായിരുന്ന പിക്കപ്അപ് അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. അപകടം നടന്ന് ഇരുപതു മിനിറ്റോളം കഴിഞ്ഞാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായത്. അപകടം നടന്നതിന്റെ തൊട്ടടുത്തായി അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രമുണ്ടെങ്കിലും രാത്രിയും അതിരാവിലെയും ഇവിടെ ഡോക്ടറുടെയും ആംബുലൻസിന്റെയും സേവനം ലഭിക്കാറില്ല. മുമ്പ് 24 മണിക്കൂറും ഓടിയിരുന്ന 108 ആംബുലൻസ് ഇപ്പോൾ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഓടുന്നത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ മാത്രമാണ് ഡോക്ടറുടെ സേവനം.
വന്യമൃഗശല്യം കൂടുതലും വാഹനങ്ങൾ കുറവുമുള്ള പ്രദേശമാണ് തിരുനെല്ലി പഞ്ചായത്തിലെ പലഭാഗങ്ങളും. എന്തെങ്കിലും അപകടം സംഭവിച്ചാൽ മുപ്പതു കിലോമീറ്ററിലധികം സഞ്ചരിച്ച് മാനന്തവാടിയിലെത്തി വേണം ചികിത്സ തേടാൻ. അപകടം നടന്ന ശേഷം എത്തിയ ജീപ്പിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് കാട്ടിക്കുളത്തുനിന്ന് ആംബുലൻസിലേക്ക് മാറ്റിക്കയറ്റി. മെഡിക്കൽ കോളജിലെത്തിക്കുമ്പോഴേക്കും പരിക്കേറ്റ ഷാ ജമാൽ മരിച്ചിരുന്നു.
അപ്പപ്പാറയിൽ ആംബുലൻസിന്റെ രാത്രിസേവനം വേണമെന്ന ആവശ്യം ശക്തം
മാനന്തവാടി: ഇരുപത്തിനാല് മണിക്കൂറും ഓടിയിരുന്ന അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസ് സേവനം രാത്രിയിലും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. 108 ആംബുലൻസ് 2022 മാർച്ചോടെയാണ് രാവിലെ 8.30 മുതൽ വൈകീട്ട് 5.30വരെയാക്കി ചുരുക്കിയത്. ഇക്കാര്യം ആരോഗ്യമന്ത്രി വീണ ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആംബുലൻസ് 24 മണിക്കൂറും സജ്ജമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്ന് 2022 നവംബർ 17നു മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. തിരുനെല്ലിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയം ഡോക്ടറെയും ആംബുലൻസും നിയമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി നവകേരളമിഷന്റെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. പി.എച്ച്.എസി ആയിരുന്ന സമയത്ത് ഇവിടെ കിടത്തിച്ചികിത്സ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു.
മൂന്നാനക്കുഴിക്കു സമീപം കാർ അപകടത്തിൽെപട്ടു
മീനങ്ങാടി: മൂന്നാനക്കുഴിക്ക് സമീപം നിയന്ത്രണം തെറ്റിയ കാർ റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചുകയറി. ഉപയോഗശൂന്യമായ കിടന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ഇടിച്ചാണ് വാഹനം നിന്നത്. തിങ്കളാഴ്ച രാവിലെ ആറോടെയാണ് അപകടം. തലശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. കുട്ടികളുൾപ്പെടെ അഞ്ചു പേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും എല്ലാവരും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
പേരുകൾ അറിയാതെ ആശുപത്രി ജീവനക്കാർ വലഞ്ഞു
മാനന്തവാടി: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചവരുടെ പേരറിയാതെ ജീവനക്കാർ വലഞ്ഞു. ഒപ്പം ജോലി ചെയ്യുന്നവർക്കുപോലും പേരറിയില്ലായിരുന്നു. സാരമായി പരിക്കേറ്റവരിൽ കൂടുതലും അസം സ്വദേശികളാണ്. അപകടത്തിൽപ്പെട്ട തൊഴിലാളികളിൽ മിക്കവരും സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. മാനദണ്ഡം പാലിക്കാതെയാണ് മിക്കയിടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കു കൊണ്ടു പോകുന്നതെന്ന ആരോപണമുണ്ട്. എന്തെങ്കിലും അപകടമുണ്ടാവുമ്പോൾ മാത്രമാണ് ഇവരുടെ കാര്യം ബന്ധപ്പെട്ടവരും തിരക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.