കൽപറ്റ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ആധിപത്യം
text_fieldsകൽപറ്റ: കൽപറ്റ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് ആധിപത്യം. കൽപറ്റ മുനിസിപ്പാലിറ്റി യു.ഡി.എഫിന് നഷ്ടപ്പെട്ടെങ്കിലും മണ്ഡല പരിധിയിലെ 10 പഞ്ചായത്തുകളിൽ എട്ടിലും അവർക്കാണ് ആധിപത്യം. മുട്ടിൽ, മൂപ്പൈനാട് പഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫ് വിജയിച്ചത്. കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളിൽ യു.ഡി.എഫ് വിജയിച്ചു. ഇതിൽ വൈത്തിരി, പൊഴുതന പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം മൂപ്പൈനാട് പഞ്ചായത്ത് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു.
നിയോജ മണ്ഡലം പരിധിയിൽ ആകെയുള്ള 173 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സ്വതന്ത്രരടക്കം 107 സ്ഥലത്തും യു.ഡി.എഫിനാണ് ജയം. എൽ.ഡി.എഫ് സ്വതന്ത്രരടക്കം 61 ഇടങ്ങളിൽ മാത്രമാണ് വിജയിച്ചത്. എൻ.ഡി.എക്ക് മണ്ഡലം പരിധിയിൽ മൂന്ന് വാർഡുകളാണ് ലഭിച്ചത്. അതേ സമയം കൽപറ്റ നഗരസഭയിൽ 17 വാർഡുകളും എൽ.ഡി.എഫ് വിജയിച്ചപ്പോൾ 11 ഇടത്താണ് യു.ഡി.എഫിന്‍റെ വിജയം.
രണ്ടിടത്ത് എൻ.ഡി.എയും വിജയിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുണ്ട്. ആകെയുള്ള 16 ഡിവിഷനുകളിൽ രണ്ടിടത്ത് മാത്രമാണ് എൽ.ഡി.എഫ് വിജയിച്ചത്.
14 ഡിവിഷനുകളിലും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. കൽപറ്റ നിയോജക മണ്ഡലം പരിധിയിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ഒന്നിൽ പോലും എൽ.ഡി.എഫിന് വിജിയിക്കാനായില്ല. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ നൽകുന്നതാണ് മണ്ഡലത്തിലെ യു.ഡി.എഫിന്‍റെ വോട്ടിങ് ശതമാനം. 5,470 വോട്ടിനാണ് 2021ൽ നടന്ന നിയമസഭ തെരഞ്ഞടുപ്പിൽ ടി. സിദ്ദീഖ് എം.എൽ.എ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

