ഉരുൾപൊട്ടലിന് കാരണം അശാസ്ത്രീയ ഭൂവിനിയോഗം -സെമിനാർ
text_fieldsവയനാട് പ്രകൃതിസംരക്ഷണ സമിതി സെമിനാർ അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: ആഗോളകാലാസ്ഥയിൽ ഉണ്ടാവുന്ന പ്രവചനാതീതമായ വ്യതിയാനവും അശാസ്ത്രീയമായ ഭൂവിനിയോഗവുമാണ് പശ്ചിമഘട്ട മലഞ്ചരിവുകളിൽ തുടർച്ചയാവുന്ന ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മിന്നൽപ്രളയത്തിനും കാരണമെന്ന് കൽപറ്റയിൽ നടന്ന സെമിനാർ വിലയിരുത്തി. പുത്തുമല-കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മൂന്നാം വാർഷികത്തിൽ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് വയനാട് പ്രസ് ക്ലബ് ഹാളിൽ സെമിനാർ നടത്തിയത്.
പരിസ്ഥിതിദുർബലമെന്ന് കേന്ദ്ര-സംസ്ഥാന വിദഗ്ധ സമിതികൾ വിധിയെഴുതിയ മലഞ്ചരിവുകളിൽ വനം കൊള്ളക്കാരും ക്വാറി-നിർമാണ മാഫിയയും റിസോർട്ട് ലോബിയും കഴിഞ്ഞ കാൽനൂറ്റാണ്ടായി നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജില്ല ഭരണകൂടം എല്ലാ ഒത്താശകളും ചെയ്തതിന്റെ തിക്തഫലം ഇനിയും അനുഭവിക്കാനിരിക്കുന്നതേയുള്ളൂവെന്നും സെമിനാർ വിലയിരുത്തി. സമീപകാലത്ത് വയനാട്ടിലെ ഭൂവിനിയോഗത്തിൽ അതിഗുരുതരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മണ്ണുസംരക്ഷണ വിഭാഗം മുൻ ജില്ല മേധാവി പി.യു. ദാസ് ആമുഖപ്രഭാഷണത്തിൽ വ്യക്തമാക്കി. മൂന്നര ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള വയനാട്ടിൽ 3500 കിലോമീറ്റർ നീളത്തിലുണ്ടായിരുന്ന നദികളിൽ പകുതിയോളം നികത്തപ്പെട്ടു. നദികൾക്കുമേൽ തിയറ്ററുകളും ഷോപ്പിങ് മാളുകളും ഉയർന്നു.
മലമുകളിലുള്ള തടസ്സപ്പെട്ട നീരരുവികളുടെ പ്രഭവകേന്ദ്രങ്ങളിലാണ് എല്ലാ ഉരുൾപൊട്ടലും ആരംഭിച്ചത്. ചതുപ്പുകളുടെയും വയലുകളുടെയും നാടായിരുന്ന വയനാട്ടിൽ അവയൊക്കെ കുന്നിടിച്ച് നികത്തി ബഹുനിലക്കെട്ടിടങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിഘട്ട മലഞ്ചരിവുകളോടുചേർന്ന വയനാട്ടിലെ അതിലോലമായ പഞ്ചായത്തുകൾക്ക് പ്രത്യേക ദീർഘകാല മാസ്റ്റർപ്ലാൻ വേണമെന്നും മഴയെ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണമെന്നും കൃഷി, കെട്ടിടനിർമാണം, ഭൂവിനിയോഗം എന്നിവ ദീർഘകാല മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലേ ആകാവൂ എന്നും ഹ്യൂം സെന്റർ ഫോർ ഇക്കോളജിയിലെ ശാസ്ത്രജ്ഞൻ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
2018ലെയും 19ലെയും പ്രളയത്തിനുശേഷം ലോകത്തിന്റെ ഇതരഭാഗത്തുള്ള മഹാരോഗങ്ങൾ മനുഷ്യരെയും മൃഗങ്ങളെയും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഗൗരവതരമായ പ്രതിഭാസം ഭരണകൂടം കണക്കിലെടുക്കണമെന്ന് ഡോ. രതീഷ് വ്യക്തമാക്കി. സെമിനാർ അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. വട്ടക്കാരി മജീദ്, സൂപ്പി പള്ളിയാൽ, സുലോചന രാമകൃഷ്ണൻ, വർഗീസ് വട്ടേക്കാട്ടിൽ, ഖാലിദ് രാജ, ജംഷീർ, ഹരിഹരൻ തോമാട്ടുചാൽ, ഡോ. സുമ വിഷ്ണുദാസ്, ശ്രീകുമാർ പൂത്തുമല, കൽപറ്റ മനോജ്, അബു പൂക്കോട്, ശിവരാജ് ഉറവ്, എ.പി. ശ്രീകുമാർ, തോമസ് അമ്പലവയൽ, എം. ഗംഗാധരൻ, ബാബു മൈലമ്പാടി, ബഷീർ ആനന്ദ് ജോൺ, എ.വി. മനോജ്, സുഹൈൽ കൽപറ്റ, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

