കരണിയിലെ കൊലപാതക ശ്രമം: എട്ടാമനും പിടിയിൽ
text_fieldsജാഷിർ
മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ അക്രമിസംഘത്തിലെ എട്ടാമനെയും പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ചെല്ലപ്പുറത്ത് വീട്ടില്‍ സി. ജാഷിറിനെ (24) ആണ് കുറ്റ്യാടിയില്‍നിന്ന് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സംഭവത്തിന് ശേഷം ഒരു മാസത്തോളമായി വിവിധ ഭാഗങ്ങളിൽ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ കുറ്റ്യാടിയിലെത്തിയതറിഞ്ഞ് നടത്തിയ നീക്കത്തിലാണ് പൊലീസ് വലയിലായത്. അങ്കമാലി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ ജാഷിർ രണ്ടു വര്‍ഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് കരണിയിലെ കൃത്യത്തില്‍ പങ്കാളിയായത്.
ഒക്ടോബർ 12ന് പുലര്‍ച്ചയാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ അഷ്കര്‍ അലിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞത്. ഒരു മാസത്തിനുള്ളില്‍ നാലു പേരെ എറണാകുളത്ത് നിന്നും മൂന്നു പേരെ തമിഴ്നാട്ടില്‍ നിന്നും പിടികൂടിയിരുന്നു.
എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ മന്നം കോക്കര്‍ണി പറമ്പില്‍ ശരത് (34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ് (27), മന്നം കോക്കര്‍ണി പറമ്പില്‍ കെ.എ. അഷ്ബിന്‍ (26), കമ്പളക്കാട് കല്ലപറമ്പില്‍ കെ.എം. ഫഹദ് (28), തനി കോട്ടൂര്‍ സ്വദേശി വരദരാജന് (34), തേനി അല്ലിനഗരം സ്വദേശി അച്യുതന് (23), ത്രിച്ചി കാട്ടൂര്‍ അണ്ണാനഗര്‍ സ്വദേശി മണികണ്ഠന് (29) എന്നിവരാണ് മുമ്പ് പിടിയിലായവര്‍. പ്രതികളെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്. അന്വേഷണ സംഘത്തില്‍ മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്. ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ രാംകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീൺ, ചന്ദ്രന്, സി.പി.ഒ ബിനോയ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

