ചൂട്; ജോലി സമയം പുനഃക്രമീകരിച്ചു
text_fieldsകൽപറ്റ: ജില്ലയില്‍ വേനല്‍ കനത്തതോടെ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് തൊഴില്‍ വകുപ്പ്. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഏപ്രില്‍ 30 വരെയാണ് ജോലിസമയം പുനഃക്രമീകരിച്ചത്.
വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെ വിശ്രമം നല്‍കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്കുശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന വിധമാണ് പുനഃക്രമീകരണം.
സൂര്യാഘാതം, സൂര്യാതപം എന്നിവയുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചതായി ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിദിന പരിശോധനകള്‍ നടത്തുന്നുണ്ട്. പരിശോധന സമയത്ത് അന്തർസംസ്ഥാന തൊഴിലാളികള്‍ക്കായി ഹിന്ദി, ബംഗാളി ഭാഷകളിലാണ് ബോധവത്കരണം നല്‍കുന്നതെന്നും ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.