വീട്ടിലിരുന്ന് വയനാട്
text_fieldsകൽപറ്റ: കോവിഡിനെ പിടിച്ചുകെട്ടാനായി ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ സമയ നിയന്ത്രണത്തിെൻറ ആദ്യദിനം ജില്ലയിൽ പൂര്‍ണം. ലോക്ഡൗണ്‍ പ്രതീതിയിലായിരുന്നു. ഭൂരിഭാഗവും വീടുകളിലിരുന്ന് നിയന്ത്രണങ്ങളോട് സഹകരിച്ചു. അവശ്യ സർവിസുകൾക്കു മാത്രമായിരുന്നു അനുമതി. കര്‍ശന പരിശോധനയുമായി പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സജീവമായി. വിവിധയിടങ്ങളില്‍ പ്രത്യേകം പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചായിരുന്നു പരിശോധന.
മതിയായ കാരണങ്ങളില്ലാതെയും കോവിഡ് മാനദണ്ഡം ലംഘിച്ചും റോഡിലിറങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കൽപറ്റയിൽ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റു വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല. ഹോട്ടലുകള്‍ തുറന്നെങ്കിലും ഹോം ഡെലിവറി, പാര്‍സല്‍ സൗകര്യമാണ് ഉണ്ടായിരുന്നത്. ഓട്ടോ, ടാക്സി വാഹനങ്ങൾ പേരിനു മാത്രമാണ് റോഡിലിറങ്ങിയത്.
പൊതുഗതാഗതത്തിന് അനുമതിയുണ്ടായിരുന്നുവെങ്കിലും പരീക്ഷ ഉൾപ്പെടെ കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി മാത്രമാണ് സർവിസ് നടത്തിയത്. ദീർഘദൂര സർവിസുകളും ഭാഗികമായിരുന്നു. കൽപറ്റ ഡിപ്പോയിൽനിന്ന് 27 സർവിസുകളാണ് നടത്തിയത്. മിക്കതിലും യാത്രക്കാര്‍ കുറവായിരുന്നു. ഞായറാഴ്ച സർവിസുകൾ വീണ്ടും വെട്ടിക്കുറക്കും. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍, ഗൃഹ പ്രവേശം എന്നീ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തി. നിയന്ത്രണങ്ങള്‍ക്കിടയിലും ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ സുഗമമായി നടന്നു.
മാനന്തവാടി താലൂക്കിലും നിയന്ത്രണം പൂർണമായിരുന്നു. പലചരക്ക് അടക്കം അവശ്യ സ്ഥാപനങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ഇരുചക്രവാഹനങ്ങളടക്കം നിരത്തിലിറങ്ങിയ വാഹനങ്ങൾ കർശന പരിശോധനകൾക്ക് ശേഷമേ കടത്തിവിട്ടുള്ളൂ. അനാവശ്യമായി എത്തിയ വാഹനങ്ങളെ തിരിച്ചയച്ചു. കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിൽനിന്ന് ആകെയുള്ള 58ൽ 40 സർവിസുകൾ നടത്തി. ഉച്ചക്ക് ശേഷം സർവിസുകൾ നിർത്തിവെച്ചു.
സുൽത്താൻ ബത്തേരിയിൽ ഹർത്താൽ പ്രതീതിയായിരുന്നു. കച്ചവട സ്ഥാപനങ്ങൾ കുറച്ചു മാത്രമേ തുറന്നുള്ളു. ആളുകൾ എത്താത്തതിനാൽ തുറന്നവർക്ക് കച്ചവടവും ഉണ്ടായില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും രാവിലെ മുതൽ ഏതാനും സർവിസുകൾ നടത്തി. യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് സ്വകാര്യ ബസുകൾ ഉച്ചയോടെ പിൻവലിഞ്ഞു. സ്വകാര്യ വാഹനങ്ങളെ പൊലീസ് കാര്യമായി ചോദ്യം ചെയ്താണ് കടത്തിവിട്ടത്. അന്തർ സംസ്ഥാന പാതകളായ സുൽത്താൻ ബത്തേരി-മുത്തങ്ങ, ചുള്ളിയോട്-താളൂർ റൂട്ടുകളിൽ വലിയ ഇടവേളകളിലാണ് വാഹനങ്ങൾ കടന്നുപോയത്. നൂൽപ്പുഴ, നെന്മേനി പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലും ശനിയാഴ്ച നിയന്ത്രണം ഹർത്താലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.