ഇരുമുന്നണികളുടെയും ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർച്ച
text_fieldsകല്പറ്റ: മണ്ഡലത്തിൽ എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും ശക്തി കേന്ദ്രങ്ങളിൽ വോട്ടു ചോർച്ച. ആകെയുള്ള പത്ത് പഞ്ചായത്തുകളിൽ എട്ടെണ്ണത്തിൽ യു.ഡി.എഫ് ലീഡ് നേടി. രണ്ടു പഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലും മാത്രമാണ് എൽ.ഡി.എഫിന് ലീഡ് നേടാനായത്.
യു.ഡി.എഫ് ഭരിക്കുന്ന കല്പറ്റ നഗരസഭയിലും മേപ്പാടി പഞ്ചായത്തിലും എം.വി. ശ്രേയാംസ് കുമാർ ലീഡ് നേടി. കല്പറ്റയില് 622ഉം മേപ്പാടിയില്‍ 60ഉം മുന്നണി ഭരിക്കുന്ന വൈത്തിരിയില്‍ 656ഉം വോട്ടുകളുമാണ് അധികം ലഭിച്ചത്. എന്നാല്‍ എൽ.ഡി.എഫ് ഭരിക്കുന്ന വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളില്‍ ടി. സിദ്ദീഖ് അപ്രതീക്ഷിത നേട്ടമുണ്ടാക്കി. ഇവിടങ്ങളില്‍ യഥാക്രമം 209, 87 എന്നിങ്ങനെയാണ് ലീഡ്. കണിയാമ്പറ്റ പഞ്ചായത്തിലാണ് യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ ലീഡ് ലഭിച്ചത് -2726 വോട്ടുകൾ. യു.ഡി.എഫ് ഭരിക്കുന്ന പടിഞ്ഞാറത്തറ (1608), കോട്ടത്തറ (222), മുട്ടില്‍ (1213), തരിയോട് (262) മൂപ്പൈനാട് (510) എന്നിവിടങ്ങളിൽ സിദ്ദീഖിന് ലീഡ് നേടാനായെങ്കിലും നേതൃത്വം പ്രതീക്ഷിച്ചിരുന്ന വോട്ടുവിഹിതം ലഭിച്ചിട്ടില്ല.
രാഷ്ട്രീയ, ഇടതുപക്ഷ വോട്ടുകൾ കൃത്യമായി തന്നെ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ് നേതൃത്വം. ഇതൊരു യു.ഡി.എഫ് മണ്ഡലമാണ്. കോൺഗ്രസിനുള്ളിലെ തർക്കമാണ് പലപ്പോഴും ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിന് കാരണമായത്. ഇത്തവണ അനുകൂല ഘടകങ്ങളുണ്ടായിട്ടും വോട്ടാക്കാനായില്ലെന്നും നേതൃത്വം പറയുന്നു. എൽ.ജെ.ഡിക്ക് സീറ്റ് നൽകിയതിൽ സി.പി.എം ജില്ല ഘടകത്തിൽ അമർഷം ശക്തമായിരുന്നു. ഇത് പരമ്പരാഗത ഇടതു വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയെന്ന് കണക്കുകൾ പറയുമ്പോഴും നേതൃത്വം അംഗീകരിക്കുന്നില്ല. അതേസമയം, യു.ഡി.എഫ് പടിഞ്ഞാറത്തറ, മുട്ടിൽ എന്നീ പഞ്ചായത്തുകളിൽ പ്രതീക്ഷിച്ച വോട്ടുകൾ നേടാനായില്ല. മേപ്പാടിയിൽ പിന്നാക്കം പോകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

