വിശ്വനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് എട്ട് മാസം
text_fieldsകൽപറ്റ: വയനാട് കൽപറ്റ അഡ് ലേഡ് സ്വദേശി വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ട് എട്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
കഴിഞ്ഞ ഫെബ്രുവരി 11നാണ് മെഡിക്കൽ കോളജ് പരിസരത്തെ ആളൊഴിഞ്ഞസ്ഥലത്തെ വലിയമരത്തിൽ വിശ്വനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിന് മെഡിക്കൽ കോളജിൽ കൂട്ടിരിക്കാനെത്തിയ വിശ്വനാഥന്റെ പേരിൽ മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റും ചേർന്ന് തലേന്ന് രാത്രി മർദിച്ചതായും വിശ്വനാഥൻ ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം ചിലർ വിശ്വനാഥനെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
വിശ്വനാഥനെ കാണാതായ സമയത്തുതന്നെ ഭാര്യാമാതാവ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ മോശമായി പെരുമാറിയതും ആദ്യം അന്വേഷിക്കാൻ കൂട്ടാക്കാതിരുന്നതും പിന്നീട് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയപ്പോൾ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താതിരുന്നതും ആരെയോ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. റീ പോസ്റ്റ്മോർട്ടവും അവർ ആവശ്യപ്പെട്ടിരുന്നു.
മെഡിക്കൽ കോളജ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പലരെയും ചോദ്യംചെയ്തെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചില്ല. മരണം വൻ വിവാദമാകുകയും പട്ടികജാതി ഗോത്ര കമീഷൻ ഉൾപ്പെടെ വിഷയത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കളുടെ ആവശ്യപ്രകാരമുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത്. എന്നാൽ, കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും കാര്യമായി പുരോഗതിയൊന്നും ഉണ്ടായില്ല.
നിരവധി പേരെ ചോദ്യംചെയ്തിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഡിവൈ.എസ്.പി അബ്ദുൽ വഹാബ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിശ്വനാഥൻ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ പട്ടികവര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ കുറ്റക്കാർക്കെതിരെ ശക്തമായി നടപടിയുണ്ടാവുമെന്നും 24 മണിക്കൂറിനുള്ളിൽ സാമൂഹികനീതി വകുപ്പിന്റെ സാമ്പത്തികസഹായം ലഭ്യമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, എഫ്.ഐ.ആർ വാങ്ങാൻ കോഴിക്കോട് പോകാൻപോലും പണമില്ലാതിരുന്ന കുടുംബത്തിന് 40 ദിവസം കഴിഞ്ഞാണ് സഹായധനം ലഭിക്കുന്നത്.
വിശ്വനാഥൻ ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന് കാരണക്കാരായവരെ കുറിച്ചുപോലും അന്വേഷണസംഘത്തിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പട്ടികജാതി വിഭാഗത്തിൽപെട്ടവർ ആശുപത്രിയിലെത്തുമ്പോൾ സഹായത്തിനെത്തേണ്ട പ്രമോട്ടർമാർ അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന ആരോപണവുമുണ്ട്.
പട്ടികജാതി ഗോത്ര കമീഷൻ സിറ്റിങ്ങിൽ പൊലീസ് അന്ന് സമർപ്പിച്ച റിപ്പോർട്ട് തള്ളുകയും ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് എ.സി.പിയോട് കമീഷൻ ചെയർമാൻ ബി.എസ്. മാവോജി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹസിച്ചിട്ടുണ്ടാകാമെന്ന് കമീഷന് അഭിപ്രായപ്പെട്ടിരുന്നു. എട്ടു മാസം പിന്നിട്ടിട്ടും അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തിൽ അടുത്ത നടപടികളിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.