യു.കെ വിസ വാഗ്ദാനം; 44 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ
text_fieldsപിടിയിലായ സബീർ, അലക്സ് അഗസ്റ്റിൻ
കൽപറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കർണാടക ഹുൻസൂരിൽ നിന്ന് പിടികൂടി. പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കൽപറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്സ് അഗസ്റ്റിൻ (25) എന്നിവരെയാണ് ഹുൻസൂരിൽ ഇഞ്ചിത്തോട്ടത്തിൽ ഒളിച്ചു കഴിയവേ പൊലീസ് പിടികൂടിയത്.
ഒന്നാം പ്രതിയായ അന്നയുടെ നിർദേശ പ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് ഒമ്പതു ലക്ഷം രൂപ കൈമാറിയിരുന്നു. 2023 ആഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി 4471675 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
കേസിൽ മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യറിനെ (51) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സമൂഹമാധ്യമ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്.ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശ പ്രകാരം കൽപറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബിജു ആന്റണിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ രാംകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

