തറയില്ലെന്ന് പറഞ്ഞവർ ഇപ്പോൾ വിള്ളലെന്ന് പ്രചരിപ്പിക്കുന്നു -വി. വസീഫ്
text_fieldsകൽപറ്റ: കൽപറ്റയിലെ ടൗണ്‍ഷിപ്പിലെ വെള്ളം കിനിഞ്ഞിറങ്ങിയെന്ന് പരാതി ഉയര്‍ന്ന വീട് സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.
സർക്കാർ നിർമിച്ച ടൗൺഷിപ്പിലെ വീടുകൾക്ക് തറയില്ലെന്ന് പ്രചരിപ്പിച്ചവർ ഇപ്പോൾ വിള്ളലെന്ന് നുണപ്രചാരണം നടത്തുകയാണെന്ന് വസീഫ് ആരോപിച്ചു. വിവാദമുണ്ടാക്കാന്‍ ഇവിടെ എന്താണുള്ളത്. വിവാദങ്ങളിലൂടെ കേരളത്തിലുണ്ടാക്കുന്ന വല്ലാത്തൊരു അവസ്ഥയുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍ ഇവിടെ സന്ദര്‍ശിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ വലിയ രീതിയിലുള്ള സംസാരവുമൊക്കെ നമ്മളിവിടെ കേട്ടു.
ദുരന്തബാധിതരുടെ മൃതദേഹം ചുണ്ടിക്കാണിച്ച് പിരിച്ച പണം തട്ടിയെടുത്തതിന്റെ നാണക്കേട് മറയ്ക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ദുഷ്പ്രചാരണം നടത്തുന്നത്. കോൺഗ്രസ് ഭൂമിയിൽ ഇതുവരെ നിർമാണം ആരംഭിച്ചിട്ടില്ല. ഡി.വൈ.എഫ്.ഐ 25 വീടുകൾ പ്രഖ്യാപിച്ച് 100 വീടിനുള്ള പണം നൽകി. 30 വീട് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഒറ്റ വീടും നിർമിച്ചില്ല. എന്നാൽ, ഡി.വൈ.എഫ്.ഐ പണം നൽകാൻ വൈകിയല്ലോ, പലിശ എന്തുചെയ്തു എന്ന അപഹാസ്യമായ ചോദ്യം ചോദിക്കുകയാണ്. വീടു നിർമിച്ചുനൽകാതെ ദുരന്തബാധിതരെ വഞ്ചിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ടൗൺഷിപ്പിലെത്താൻ നാണമുണ്ടോയെന്നും വസീഫ് ചോദിച്ചു.
എന്നാൽ വീടുകളിൽ വിള്ളൽ ഇല്ലെന്ന് വസീഫ് പറഞ്ഞെങ്കിലും ഊരാളുങ്കൽ അധികൃതർ തന്നെ ക്രാക്ക് ഉണ്ടെന്ന് പറയുന്നുണ്ടല്ലോ ഇപ്പോഴും വീട്ടിൽ വിള്ളൽ കാണാനുണ്ടല്ലോ എന്നും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, നിരവധി വീടുകൾ പണിയുമ്പോൾ സ്വാഭവികമായും ചില പ്രശ്നങ്ങൾ ഉണ്ടാവുമെന്നായതിരുന്നു വസീഫിന്റെ മറുപടി. വിള്ളൽ ഉണ്ടെങ്കിൽ തന്നെ അത് പരിഹരിക്കുമെന്നും താമസക്കാർക്ക് വീടുകൾ ശെകമാറിയിട്ടില്ലെന്നും വസീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

