ജില്ലയിൽ കഴുകൻ കണക്കെടുപ്പ് പൂർത്തിയായി
text_fieldsസുൽത്താൻ ബത്തേരി: മൂന്നു ദിവസങ്ങളിലായി വയനാട് വന്യജീവിസങ്കേതത്തിൽ നടത്തിയ കഴുകൻ കണക്കെടുപ്പ് പൂർത്തിയായി. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടത്ത് 38 ചുട്ടിക്കഴുകന്മാരെയും മൂന്ന് കാതില കഴുകന്മാരെയും കണ്ടെത്തി. 27 ഇനത്തിൽപെട്ട പരുന്തുകളെയും കണക്കെടുപ്പ് സംഘത്തിന് കാണാനായി.
ഒമ്പത് ഇനങ്ങളിൽപെട്ട മൂങ്ങകളും മുത്തങ്ങ വന്യജീവിസങ്കേതത്തിലുണ്ട്. ദക്ഷിണേന്ത്യയിൽ കഴുകന്മാരുള്ളത് വയനാട് വന്യജീവിസങ്കേതത്തിൽ മാത്രമാണെന്നും പറയുന്നു. വയനാട് വന്യജീവിസങ്കേതം, നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിലാണ് സർവേ നടത്തിയത്. കേരളത്തിൽ വംശനാശഭീഷണി നേരിടുന്ന കഴുകന്മാർ വയനാട്ടിൽ മാത്രമാണ് അവശേഷിക്കുന്നത്. വയനാട് വന്യജീവിസങ്കേതത്തിൽ കുറിച്യാടും മുത്തങ്ങയിലെ കാക്കപ്പാടത്തുമാണു കൂടുതൽ കഴുകൻ സാന്നിധ്യമുള്ളതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
കാട്ടാനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ അഴുകിയ ജഡങ്ങൾക്കുമേൽ കഴുകൻകൂട്ടമിരിക്കുന്നത് മുത്തങ്ങ വനത്തിൽ സ്ഥിരംകാഴ്ചയാണ്. കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ 83 ചുട്ടിക്കഴുകനും 12 കാതിലക്കഴുകനുമുണ്ടെന്നാണു കണക്ക്. നവംബർ മുതൽ ഏപ്രിൽ വരെയാണു കഴുകന്മാരുടെ പ്രജനന കാലം. ഈ സമയത്തുതന്നെയാണ് കണക്കെടുപ്പും നടക്കുന്നത്. ഇത്തവണ 80 അംഗ സംഘമാണ് കണക്കെടുപ്പിനായി കാടുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

