പ്രചാരണം കൊട്ടിയിറങ്ങി ; ഇനി നിശബ്ദ പ്രചാരണം
text_fieldsമാനന്തവാടിയിലെ കൊട്ടിക്കലാശം
കൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മൂന്നാഴ്ച നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ആവേശംനിറച്ച് സമാപനം. ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും വൈകുന്നേരത്തേടെ തന്നെ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളാലും സമ്പന്നമായി. പ്രധാന നഗരങ്ങളിൽ മൂന്ന് മുന്നണികളും ബാന്റ് മേളങ്ങളുൾപ്പെടെ കലാശക്കൊട്ടിന് സജ്ജമാക്കി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. കടുത്ത ചൂട് വകവെക്കാതെ ദിവസങ്ങൾ നീണ്ടുനിന്ന പ്രചാരണപ്പോരിനൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയുംതലയും മുറുക്കി രംഗത്തെത്തിയിരുന്നു.
കൽപറ്റയിൽ ചെമ്മണ്ണൂർ ജങ്ഷൻ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ കലാശക്കൊട്ട്. എൻ.ഡി.എയുടെ കലാശക്കൊട്ട് പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചായിരുന്നു. സ്ഥാനാർഥികൾ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ആവേശം നിറഞ്ഞ കലാശക്കൊട്ടിന് സാക്ഷിയാകാൻ നൂറുകണക്കിന് പ്രവർത്തകരാണ് നഗരത്തിലെത്തിയത്. നേരത്തേ നഗരത്തിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡും കൊടികളുമായി ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ റാലിയും സംഘടിപ്പിച്ചിരുന്നു.
മാനന്തവാടി
ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെ മുന്നണികളുടെ പ്രവർത്തകർ കൊട്ടിക്കയറി കലാശ പോരാട്ടം. ബുധനാഴ്ച നിശബ്ദ പ്രചാരണത്തിലൂടെ വോട്ടുറുപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ മുന്നണികളുടെ പ്രചാരണ വാഹനങ്ങളും പ്രവർത്തകരും മാനന്തവാടി ഗാന്ധി പാർക്ക് ലക്ഷ്യമാക്കി നീങ്ങി. മൂന്ന് മുന്നണികൾക്കും ബാരിക്കേഡ് തിരിച്ച് പൊലീസ് സ്ഥലസൗകര്യം ഒരുക്കിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി ഉഷ വിജയൻ പ്രവർത്തകരെ അഭിസംബോധന ചെയ്തു. എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളു പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ എത്തി പ്രവർത്തകർക്കൊപ്പം നൃത്തംചെയ്താണ് ആവേശം കൂട്ടിയത്. എൻ.ഡി.എ സ്ഥാനാർഥി പി. ശ്യാം രാജ് ക്രെയിനിൽ കയറിയാണ് വോട്ടർമാരെ അഭിവാദ്യം ചെയ്തത്. മാനന്തവാടി ഡിവൈ.എസ്.പി വി.പി. ലതീഷ്, സി.ഐ പി. റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷ സംവിധാനമാണ് ഒരുക്കിയത്. മണ്ഡലത്തിലെ തലപ്പുഴ, പേര്യ, വാളാട്, നിരവിൽപ്പുഴ, കോറോം, മക്കിയാട്, വെള്ളമുണ്ട, പനമരം, കാട്ടിക്കുളം, എടവക രണ്ടേനാൽ തുടങ്ങിയ സ്ഥലങ്ങളിലും ആവേശം വിതറി കൊട്ടിക്കലാശം നടന്നു.
മേപ്പാടി
ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന യു.ഡി.എഫ് പ്രകടനവും പൊതുയോഗവും നടന്നു. സ്ഥാനാർത്ഥി ടി.സിദ്ധിക് അടക്കം പങ്കെടുത്തു. പ്രകടനത്തിന് ടി. ഹംസ, ബി. സുരേഷ് ബാബു, ഒ. ഭാസ്ക്കരൻ, ഒ.വി. റോയി, പി.കെ. അഷ്റഫ്, തുടങ്ങിയവർ നേതൃത്വം നൽകി. പൊതുയോഗത്തിൽ എ. രാംകുമാർ, സി.ശിഹാബ് എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ്.ആഭിമുഖ്യത്തിൽ മേപ്പാടി ടൗണിൽ നൂറുകണക്കിനാളുകൾ അണിനിരന്ന പ്രകടനവും തുടർന്ന് പൊതുയോഗവും നടത്തി. പ്രകടനത്തിന് കെ.എം. ഫ്രാൻസീസ്, കെ.വിനോദ്, കെ.കെ. സഹദ്, സി. സഹദേവൻ, പി. കോമു, എൻ.ടി. മുജീബ്, നജീബ് ചന്തക്കുന്ന്, രമേശൻ എന്നിവർ നേതൃത്വം നൽകി. പൊതുയോഗത്തിൽ സി.ഷംസുദ്ദീൻ സംസാരിച്ചു.
എൻ.ഡി.എ.പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി പ്രശാന്ത് മലവയൽ നയിച്ച റോഡ് ഷോ മേപ്പാടിയിൽ നടന്നു. ശിവദാസൻ, പി.കെ.ഹരീഷ്, പ്രകാശൻ, എൻ.പി.ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
പനമരം
കൊട്ടിക്കലാശത്തെ തുടർന്ന് ടൗണിൽ മണിക്കൂറോളം ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ആഭിമുഖ്യത്തിൽ നടന്ന കലാശ കൊട്ടിൽ നിരവധി പേർ പങ്കെടുത്തു. യു.ഡി.എഫിന് പഞ്ചായത്ത് ഓഫീസ് പരിസരവും എൽ.ഡി.എഫിന് പഴയ ബസ്റ്റാൻഡ് പരിസരവും ബി.ജെ.പിക്ക് ബസ് സ്റ്റാൻഡും ആണ് സമാപന പരിപാടികൾക്ക് തീരുമാനിച്ചത്. എന്നാൽ കലാശ കൊട്ടിൽ നിന്നു ബി.ജെ.പി പിന്മാറിയിട്ടും മണിക്കുറുകളോളം ട്രാഫിക്ക് ബ്ലോക്ക് ആയതോടെ യാത്രക്കാർ ഉൾപ്പടെ ബുദ്ധിമുട്ടിലായി. കൊട്ടി കലാശത്തിന് എൻ.ഡി.എ യുടെ സാനിധ്യം ഇല്ലാതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി.
സുൽത്താൻബത്തേരി
കൊട്ടിക്കലാശം ബത്തേരിയിലും ആവേശമാക്കി മുന്നണികൾ.
ട്രാഫിക് ജങ്ഷനിൽ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊടിതോരണങ്ങൾ വീശിയും നൃത്തംചെയ്തും അവസാന ദിവസത്തെ പരസ്യപ്രചാരണത്തെ ആവേശത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

