ക്രമീകരണങ്ങള്‍ പൂർണം; തെരഞ്ഞെടുപ്പ് ഒരുക്കം നിരീക്ഷകര്‍ വിലയിരുത്തി
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ലോക്സഭ മണ്ഡലത്തിലെ ഒരുക്കം പൂർണം. മുഴുവന്‍ പ്രക്രിയകളും ജില്ലയില്‍ പൂര്‍ത്തിയായതായി കലക്ടര്‍ ഡോ. രേണുരാജ് വ്യക്തമാക്കി. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും സുഗമമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തി. വോട്ടെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകാന്‍ മണ്ഡലങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന് നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, ചെലവ് നിരീക്ഷകന് കൈലാസ് പി. ഗെയ്ക് വാദ് എന്നിവര്‍ അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
നിയോജക മണ്ഡലത്തിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും സെക്ടര്‍ ഓഫിസര്‍മാര്‍ സന്ദര്‍ശിച്ച് പോളിങ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഇ.വി.എം/വി.വിപാറ്റ് യന്ത്രങ്ങള്‍, പോളിങ് ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവരുടെ വിന്യാസം ഉറപ്പ് വരുത്തണം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍, അവശ്യ സർവിസിലുള്ളവര്‍, സർവിസ് വോട്ടര്‍മാര്‍ എന്നിവര്‍ക്ക് തപാല്‍ ബാലറ്റ് ഉറപ്പാക്കണം. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത സൗകര്യവും ആശയവിനിമയ സംവിധാനങ്ങളും തയാറാക്കണം.
കുടിവെള്ളം, പോളിങ് സ്റ്റേഷനുകള്‍ക്ക് പുറത്ത് ശരിയായ ഇരിപ്പിടങ്ങള്‍, തണല്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശിച്ചു. വയനാട് ലോക്സഭ മണ്ഡത്തിലെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളെ നിരീക്ഷകര്‍ അഭിനന്ദിച്ചു. വിവിധ നിയോജക മണ്ഡലങ്ങളില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ വിശദീകരിച്ചു.
പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍, പെയ്ഡ് ന്യൂസ്, മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് എന്നിവ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് എം.സി.എം.സി നോഡല്‍ ഓഫിസര്‍ കൂടിയായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു യോഗത്തില്‍ വ്യക്തമാക്കി. വെബ്കാസ്റ്റിങ് കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആവശ്യമായ പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഐ.ടി മിഷന് ജില്ല പ്രോഗ്രാം മാനേജര്‍ എസ്. നിവേദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.