മുനിസിപ്പൽ ചെയർമാൻ; കോൺഗ്രസിൽ തീരുമാനമായില്ല
text_fieldsകല്പറ്റ: യു.ഡി.എഫ് ധാരണയനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ അധികാരക്കൈമാറ്റത്തില്‍ കൽപറ്റ നഗരസഭയിലും മൂപ്പൈനാട് പഞ്ചായത്തിലും തീരുമാനമാവാതെ കോണ്‍ഗ്രസ്. രണ്ടിടങ്ങളിലും ആരെ ഭരണസമിതി സാരഥിയാക്കണമെന്ന കാര്യത്തിൽ കോണ്‍ഗ്രസില്‍ തർക്കം മുറുകുകയാണ്.
അതേസമയം, ധാരണ പ്രകാരമുള്ള സമയം കഴിഞ്ഞതിനാൽ നിലവിലുള്ള മുൻസിപ്പൽ ചെയർമാൻ രാജി സന്നദ്ധത അറിയിച്ചെങ്കിലും അടുത്ത ചെയർമാനെ തീരുമാനിച്ച ശേഷം മതി രാജിയെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ഭരണക്കൈമാറ്റത്തിന് തയാറായി നിൽകുന്ന ചെയർമാൻ ഭരണകാര്യങ്ങളിൽ കാര്യമായി ഇടപെടാതിരിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചതായി ആരോപണമുണ്ട്. എമിലി ഡിവിഷനില്‍നിന്നുള്ള അഡ്വ. ടി.ജെ. ഐസക്കും മടിയൂര്‍ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി. വിനോദ്കുമാറുമാണ് ചെയര്മാന് സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്. ചെയര്മാന് സ്ഥാനം ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനം എടുക്കുമെന്നാണ് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഭരണത്തിന്റെ അവസാനത്തെ ഒരു വര്‍ഷം ചെയര്മാന് പദവി വാഗ്ദാനം ചെയ്തെങ്കിലും ഈ വിഭാഗം വഴങ്ങിയില്ലെന്നാണ് അറിയുന്നത്. ആകെയുള്ള 28 ഡിവിഷനുകളിൽ യു.ഡി.എഫിനു 15 ഉം എല്‍.ഡി.എഫിന് 13ഉം കൗണ്‍സിലര്‍മാരാണുള്ളത്.
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ കെ. റഫീഖ് യു.ഡി.എഫ് ധാരണയനുസരിച്ച് രാജിവെച്ചെങ്കിലും ഇവിടെയും അടുത്ത പ്രസിഡന്റ് ആരാവണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസിലെ ആര്. ഉണ്ണികൃഷ്ണനും വി.എന്‍. ശശീന്ദ്രനുമാണ് പ്രസിഡന്റ് സ്ഥാനത്ത് അവകാശ വാദവുമായി രംഗത്തുള്ളത്.
പാര്‍ട്ടി നേതൃത്വം പല വട്ടം അനുനയ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
അവസാനമായി പ്രസിഡന്റ് ആരാവണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാന്‍ ഡി.സി.സി അധ്യക്ഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.