ആവശ്യമായ ഫണ്ടില്ല; ഉരുൾദുരന്ത ബാധിതർക്കുള്ള പ്രതിമാസ വാടക അനിശ്ചിതത്വത്തിൽ
text_fieldsകല്പറ്റ: ഉരുള്‍ദുരന്ത ബാധിതര്‍ക്കുള്ള പ്രതിമാസ വാടക ഇനിയും നൽകിയില്ല. പുനരധിവാസ ടൗണ്‍ഷിപ്പിന് കൽപറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നേരത്തെ നൽകിയ 26 കോടിക്ക് പുറമേ 17.77 കോടി രൂപ ഹൈകോടതിയിൽ കെട്ടിവെച്ചതോടെ ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് ജില്ലയിലെ വിവിധ ക്വാർട്ടേഴ്സുകളിൽ കഴിയുന്ന നൂറുകണക്കിന് ദുരന്ത ബാധിത കുടുംബങ്ങളുടെ ഏപ്രിൽ മാസത്തെ വാടക 10 ദിവസം കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തത്. സംസ്ഥാന സർക്കാറിന്റെ ദുരന്ത നിവാരണ ഫണ്ടിൽനിന്നാണ് തുക ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറേണ്ടത്. മേയ് രണ്ടിന് ജില്ല ഭരണകൂടം വാടകയിനത്തില്‍ നല്‍കേണ്ട തുക സംബന്ധിച്ച് ബില്ല് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും ഫണ്ട് ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വാടക നൽകാനാകാത്ത കാര്യം ജില്ല ഭരണകൂടം ബന്ധപ്പെട്ട മന്ത്രിയെ ധരിപ്പിച്ചെങ്കിലും തീരുമാനമായില്ല.
ദുരന്തബാധിതര്‍ക്കായി ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് (ഡി.ഡി.എം.എ) കൈമാറിയിരുന്ന തുകയില്‍നിന്ന് പുനരധിവാസ ടൗണ്‍ഷിപ്പിന് ഏറ്റെടുക്കുന്ന ഭൂമിക്ക് കോടതിയിൽ തുക കെട്ടിവെച്ചതോടെയാണ് വാടക നല്കുന്നതിനാവശ്യമായ ഫണ്ട് ഇല്ലാതായത്. വാടക വൈകുന്നത് സ്വകാര്യ ക്വാര്‍ട്ടേഴ്സുകളിൽ താമസിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച തുടർ ഉപജീവന സഹായവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള ഉപജീവന സഹായം ഒമ്പത് മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് ഏപ്രില്‍ ഏഴിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല.
നിലവിൽ മറ്റൊരു ഉപജീവന മാര്‍ഗവും ഇല്ലെന്ന് ദുരന്തബാധിതരില്‍നിന്ന് ജില്ല ഭരണകൂടം ഏപ്രിൽ 21നുമുമ്പ് സത്യവാങ്മൂലം വാങ്ങിച്ചിരുന്നു. ഇതുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഉപജീവന സഹായം വിതരണം ചെയ്തിട്ടില്ല. ഉരുള്‍പൊട്ടലില്‍ ജീവനോപാധി നഷ്ടപ്പെട്ട ഓരോ കുടുംബത്തിലെയും രണ്ടു വ്യക്തികള്‍ക്ക് വീതം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും പ്രതിദിനം 300 രൂപ വീതം ഒമ്പത് മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദുരന്തത്തിനുശേഷം മൂന്നു മാസം മാത്രമാണ് ഈ തുക ലഭിച്ചത്.
പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. 402 ഗുണഭോക്താക്കളാണ് നിലവില്‍ പട്ടികയിലുള്ളത്. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരെയും വാസയോഗ്യമല്ലാതായവരെയും ഉള്‍പ്പെടുത്തി ഒന്നാംഘട്ട പട്ടികയിലെയും വാസയോഗ്യമല്ലാത്ത(നോ ഗോ സോണ്‍) സ്ഥലങ്ങളിലെ വീടുകള്‍ ഉള്‍പ്പെട്ട രണ്ടാംഘട്ട എ പട്ടികയിലെയും നോ ഗോ സോണില്‍നിന്ന് 50 മീറ്റര്‍ പരിധിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട കുടുംബങ്ങളെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട ബി പട്ടികയിലുമാണ് ഇത്രയും കുടുംബങ്ങളുള്ളത്.
എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടിക തയാറാക്കിയപ്പോള്‍ എസ്റ്റേറ്റ് പാടിയിൽ ഉൾപ്പെടെ അര്‍ഹരായ നിരവധി കുടുംബങ്ങള്‍ പുറത്തായിരുന്നു. തുടര്‍ന്ന് സ്വീകരിച്ച അപ്പീലുകളില്നിന്ന് അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി ഏപ്രിൽ 24നുമുമ്പ് മൂന്ന് പട്ടികകളും അന്തിമമായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. പട്ടികകളില്‍ നിന്ന് പുറത്തായ 32 കുടുംബങ്ങളെ ഉള്‍പ്പെടുത്താൻ കഴിഞ്ഞ മാസം ചേർന്ന ഡി.ഡി.എം.എ യോഗമാണ് ശിപാർശ നല്‍കിയിരുന്നത്. കഴിഞ്ഞദിവസം ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം അര്‍ഹരായ 16 കുടുംബങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.