രാഷ്ട്രീയ വിവാദമായി മേപ്പാടി പോളി സംഘർഷം
text_fieldsമേപ്പാടി ഗവ. പോളിടെക്നിക് കോളജിലെത്തിയ എക്സൈസ് സംഘം
കൽപറ്റ: മേപ്പാടി ഗവ. പോളിടെക്നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം വിദ്യാർഥികളിലൊതുങ്ങാതെ രാഷ്ട്രീയ വിവാദമായി മാറുന്നു. സാമൂഹി മാധ്യമങ്ങളിലെ ചൂടേറിയ പ്രചാരണത്തോടൊപ്പം വിഷയം യു.ഡി.എഫും സി.പി.എമ്മും ഏറ്റെടുത്തു.
വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സംഘർഷത്തിന് ശേഷം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, മയക്കുമരുന്ന് ഉപയോഗത്തെചൊല്ലിയുള്ള ആരോപണ-പ്രത്യാരോപണങ്ങളും സജീവമായി. പോളിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് സംഘത്തെ യു.ഡി.എഫ് സഹായിക്കുന്നെന്നാണ് സി.പി.എം ആരോപണം.
ഇതിനെതിരെ തിങ്കളാഴ്ച മേപ്പാടിയിൽ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ല സെക്രട്ടറി പി. ഗഗാറിൻ ആണ് ഉദ്ഘാടനം ചെയ്തത്. ലഹരിസംഘത്തെ തള്ളിപ്പറയുന്നതിനുപകരം അവർക്ക് പിന്തുണ നൽകുകയാണ് യു.ഡി.എഫും കൽപറ്റ എം.എൽ.എയും ചെയ്യുന്നതെന്ന് കൂട്ടായ്മ ആരോപിച്ചു.
എന്നാൽ, വർഷങ്ങളായി കൈയടക്കിവെച്ച പോളി യൂനിയൻ ഭരണം നഷ്ടപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ മയക്കുമരുന്ന് വ്യാജാരോപണം കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർക്ക് എതിരെ എസ്.എഫ്.ഐയും സി.പി.എമ്മും ഉന്നയിക്കുകയാണെന്നാണ് യു.ഡി.എഫ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്.
എസ്.എഫ്.ഐ പ്രവർത്തകർക്കിടയിലെ മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയതെന്നും തങ്ങളുടെ പ്രവർത്തകർക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് യു.ഡി.എഫ് വാദം. യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുകയാണെന്നും ആരോപണമുണ്ട്.
വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകർ ഇല്ലെന്നും എസ്.എഫ്.ഐക്കാരാണ് ഉള്ളതെന്നുമാണ് ഇവർ വാദിക്കുന്നത്. അതേസമയം, രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം വിദ്യാർഥികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ കർശന നടപടി ഉണ്ടാവണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
പോളിയിലും വിദ്യാർഥികളുടെ താമസസ്ഥലങ്ങളിലും എക്സൈസ് പരിശോധന
കൽപറ്റ: മേപ്പാടി ഗവ. പോളിടെക്നിക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ല അസി. എക്സൈസ് കമീഷണറുടെ നേതൃത്വത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡും കൽപറ്റ എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇൻറലിജൻസ് വിഭാഗവുമായി ചേർന്ന് മേപ്പാടി ഗവ. പോളിടെക്നിക് കോളജിലും പരിസരപ്രദേശങ്ങളിലും വിദ്യാർഥികളുടെ താമസസ്ഥലങ്ങളിലും അന്വേഷണവും പരിശോധനകളും നടത്തി.
കോളജ് അധികൃതരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ കോളജിൽ ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഇല്ല. അറുനൂറോളം വിദ്യാർഥികളിൽ 500ലധികം പേരും ഇതര ജില്ലയിൽ നിന്നുള്ളവരാണ്. ഭൂരിഭാഗം ആൺകുട്ടികളും കോളജ് പരിസരത്തായി വാടക വീടുകളിലാണ് താമസിക്കുന്നത്.
കുട്ടികൾ വാടകക്ക് താമസിക്കുന്ന സ്ഥലങ്ങളിലും കോളജ് പരിസരത്തും പരിശോധന കർശനമാക്കുന്നതിനും കോളജ് തുറന്നാൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും തീരുമാനിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
ഡിസംബർ അഞ്ചിന് കോളജിൽ ചേർന്ന യോഗത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മേഖലയിൽ രഹസ്യനിരീക്ഷണം നടത്തി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വിപണനവും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

