അനുമതിയില്ലാതെ തരംമാറ്റിയ ഭൂമിക്കായി പണം നൽകിയത് നിരവധി പേർ; ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യം
text_fieldsകൽപറ്റ: നഗരസഭ പരിധിയിലെ എമിലിയിൽ അനുമതിയില്ലാതെ തരംമാറ്റിയ 15 ഏക്കർ തോട്ടംഭൂമി വാങ്ങാനായി ഇടനിലക്കാർ വഴി നിരവധി പേർ പണം നൽകിയതായി സൂചന. വീടുവെക്കാനായി നിയമപരമായ ഭൂമിയാണെന്ന് വിശ്വസിച്ചാണ് പലരും ലക്ഷങ്ങൾ മുൻകൂറായി നൽകിയത്. ഇതോടെ ഭൂമി തരംമാറ്റലിെൻറ മറവിൽ വൻക്രമക്കേട് നടന്നതായാണ് ആരോപണം. സംഭവത്തിലെ ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം അന്വേഷിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് റവന്യൂ മന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. തോട്ടംഭൂമി തരംമാറ്റിയ സംഭവം വിവാദമായതോടെ ഭൂമിയിലെ മുഴുവൻ പ്രവൃത്തികളും നിർത്തിവെക്കാൻ സബ് കലക്ടർ വികൽപ് ഭരദ്വാജ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. തോട്ടം ഭൂമി തരംമാറ്റിയതിൽ കൽപറ്റ വില്ലേജ് ഓഫിസറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. 3.4 ഏക്കർ ഭൂമി ഭൂപരിഷ്കരണ നിയമത്തിെൻറ പരിധിയിൽവരില്ലെന്ന് വില്ലേജ് ഓഫിസർ സർട്ടിഫിക്കറ്റ് നൽകിയത് മതിയായ പരിശോധനയില്ലാതെയാണെന്നും സബ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
വില്ലേജ് ഓഫിസർ നൽകിയ തെറ്റായ കെ.എൽ.ആർ സർട്ടിഫിക്കറ്റ് കാണിച്ച് നിയമപരമായ ഭൂമിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പലരിൽനിന്നും ലക്ഷങ്ങൾ വാങ്ങിയത്. ആധാരം രജിസ്റ്റർ ചെയ്യാതെ അഞ്ചും പത്തും സെൻറ് ഭൂമിക്ക് ദീർഘകാല കരാർ എഴുതിയാണ് ലക്ഷങ്ങൾ മുൻകൂട്ടി കൈപ്പറ്റിയതെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പങ്കുള്ളതായും പറയുന്നു.
ഇതിനിടെ ഈ ഭൂമിയിൽനിന്ന് ജില്ല വൈദ്യുതി ഭവനുവേണ്ടി ഭൂമി ഏറ്റെടുക്കണമെന്ന ശിപാർശ കെ.എസ്.ഇ.ബിക്ക് സമർപ്പിച്ച രേഖകളും പുറത്തുവന്നു. ജില്ലയിലെ ഉന്നത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് ഈ ശിപാർശ മുകളിലേക്കയച്ചത്. ഇവിടെ വൈദ്യുതി ഭവൻ വരുന്നുവെന്ന് വിശ്വസിപ്പിച്ചാണ് ഇടനിലക്കാർ സാധാരണക്കാരെ ഭൂമി വാങ്ങാൻ േപ്രരിപ്പിച്ചത്. ഇടപാടിൽ ചില കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഇപ്പോൾ സംശയനിഴലിലാണ്.
15 വർഷം മുമ്പ് കൽപറ്റ നഗരസഭ ഗ്രീൻബെൽറ്റിൽ ഉൾപ്പെടുത്തിയ ഭൂമിയാണിത്. ഭൂമിയിലെ കാപ്പിച്ചെടികൾ പിഴുതുമാറ്റുകയും വീട്ടി അടക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റുകയും വില്ലകൾ നിർമിക്കാൻ സ്ഥലം പ്ലോട്ടുകളായി തിരിക്കുകയും റോഡ് വെട്ടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.