അബദ്ധത്തിൽ പെൻസിൽ വിഴുങ്ങി വേഴാമ്പാൽ; രക്ഷകരായി വനം വകുപ്പ് ജീവനക്കാർ
text_fieldsവേഴാമ്പലിന്റെ തൊണ്ടയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പെൻസിൽ പുറത്തെടുക്കുന്നു
കൽപറ്റ: പെൻസിൽ തൊണ്ടയിൽ കുടുങ്ങിയ വേഴാമ്പലിന് വനംവകുപ്പ് നൽകിയത് പുതുജീവൻ. കഴിഞ്ഞ ദിവസം അച്ചൂർ ഗവ. ഹൈസ്കൂൾ പരിസരത്താണ് അവശനിലയിൽ വേഴാമ്പലിനെ കണ്ടെത്തുന്നത്. സ്കൂൾ അധികൃതർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ആർ.ആർ.ടി സംഘം വേഴാമ്പലിനെ കൽപറ്റയിലെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് പരിശോധിച്ചു. ഭക്ഷണം കഴിക്കാനാകാതെ തീരെ അവശനിലയിലായിരുന്നു പക്ഷി.
ആദ്യം എന്താണ് വേഴാമ്പലിന്റെ ആരോഗ്യപ്രശ്നമെന്ന് അറിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ എന്തോ കുടുങ്ങിയപോലെ തോന്നിയത്. രണ്ടുപേർ പക്ഷിയെ പിടിച്ചുവെച്ച് വായ് തുറന്ന് പരിശോധിച്ചു. അപ്പോഴാണ് നീളൻ പെൻസിലിന്റെ അറ്റം കാണുന്നത്. തുടർന്നാണ് ജീവനക്കാർ വായിൽനിന്ന് പെൻസിൽ വലിച്ചെടുത്തത്. വലിച്ചെടുക്കുമ്പോൾ പക്ഷി വെപ്രാളപ്പെട്ടു.
പെൻസിൽ തൊണ്ടയിൽനിന്ന് നീങ്ങിയതോടെ പക്ഷിക്കും വനംവകുപ്പുകാർക്കും ആശ്വാസം. വേഴാമ്പലിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. സ്കൂളിന്റെ ക്ലാസ് മുറിയിൽനിന്നോ മറ്റോ അബദ്ധത്തിൽ പക്ഷിയുടെ തൊണ്ടയിൽ കുടുങ്ങിയതാകാം പെൻസിലെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

