അതിജീവനത്തിന്റെ ജൈവവൈവിധ്യവുമായി പച്ചത്തുരുത്തുകള്‍
text_fieldsകൽപറ്റ: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്തുകള്‍ക്ക് തുടക്കമാകുന്നു. അതിജീവനത്തിന്റെ ജൈവവൈവിധ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തുകള്‍ ആരംഭിക്കുന്നത്. മീനങ്ങാടി, മുള്ളന്‍കൊല്ലി, കോട്ടത്തറ, മുട്ടില്‍ ഗ്രാമപഞ്ചായത്തുകളിലായി ഒരേക്കറോളം സ്ഥലത്താണ് ജൂണ്‍ അഞ്ചിന് പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കമാകുന്നത്. ഓക്സിജന്‍ പാര്‍ക്ക്, ഔഷധ ഉദ്യാനം, ജൈവ വൈവിധ്യ പാര്‍ക്ക്, നാടന്‍ സസ്യങ്ങള്‍ ഉള്‍ക്കൊണ്ട പച്ചത്തുരുത്തുകളാണ് വിഭാവനം ചെയുന്നത്. പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നതിന് പൊതുജനങ്ങളില്‍ നിന്നും നാടന്‍ വൃക്ഷത്തൈകള്‍ ശേഖരിക്കും. പൊതു ഇടങ്ങളിലെ തരിശ് നിലങ്ങള്‍ കണ്ടെത്തി തനത് വൃക്ഷങ്ങളും തദ്ദേശീയ സ്ഥലങ്ങള്‍ കണ്ടെത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗര ഭാഗങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചത്തുരുത്ത് സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലങ്ങള്‍ കണ്ടെത്തുന്നത്.
അര സെന്റോ അതില്‍ കൂടുതലോ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. ജില്ലയില്‍ 26 തദ്ദേശ സ്ഥാപങ്ങളിലായി 20.7 എക്കറില്‍ 45 പച്ചതുരുത്തുകളാണ് 2020ല്‍ ആരംഭിച്ചത്. 8841 തൈകള്‍ പച്ചത്തുരുത്തുകളില്‍ വളരുന്നുണ്ട്. വെങ്ങപ്പളളി ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലുള്ള ചോലപ്പുറം പച്ചത്തുരുത്ത് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകളില്‍ ഒന്നാണ്. തൊണ്ടര്‍നാട് ശാന്തീവനം, കോട്ടത്തറ-മെച്ചന എന്നിവ ജില്ലയിലെ മികച്ച പച്ചതുരുത്തുകളാണ്.
കാരാപ്പുഴയില്‍ പുതിയ പച്ചത്തുരുത്ത്
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കാരാപ്പുഴയില്‍ പുതിയ പച്ചത്തുരുത്ത്. എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷനാണ് പച്ചത്തുരുത്തിലേക്ക് 100 തൈകള്‍ സ്പോണ്സര് ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് തൈകള്‍ നടുന്നത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത്, ഇറിഗേഷന്‍ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ കാട്ടു ജാതി, വേങ്ങ, ഞാവല്‍, പുന്ന, തമ്പകം, രുദ്രാക്ഷം, നീര്‍മാതളം, കാട്ടു പുന്ന, അശോകം, ചമത, എടല, ഇരുമ്പകം, കൊള്ളി ഞാവല്‍, ഇലിപ്പ തുടങ്ങിയ തൈകളാണ് പച്ചത്തുരുത്തിലേക്കായി തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

