വരൂ, ഭിന്നശേഷിക്കാർക്കായി ഒരു ചായ കുടിക്കാം... ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിനായി ജനകീയ ചായപ്പയറ്റ് നാളെ
text_fieldsപിണങ്ങോട് മൂരിക്കാപ്പിലെ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ തയാറാക്കിയ ചായമക്കാനി
കല്‍പറ്റ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ഒരു ചായ കുടിക്കാൻ നിങ്ങൾ വരുന്നോ...? ചായക്ക് ശേഷം നിങ്ങൾ നൽകുന്ന തുക ഭിന്നശേഷിക്കാരുടെ സമഗ്രപുനരധിവാസ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകും. പിണങ്ങോട് മൂരിക്കാപ്പിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനശേഖരണാർഥമാണ് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പത് വരെ ‘സഹാറ ചായ മക്കാനി’ പരിപാടി നടത്തുന്നതെന്ന് പ്രതിനിധികളായ ഇല്യാസ് തരുവണ, സി.കെ. ഷമീം ബക്കര്‍, സി.എച്ച്. സുബൈര്‍, പി.പി. സ്റ്റാന്‍ലിന്‍, മോഹനന്‍ പാറക്കല്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മൂരിക്കാപ്പിന് സമീപം പൊതുജന പങ്കാളിത്തത്തോടെയാണ് സമഗ്ര ഭിന്നശേഷി പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. മൂരിക്കാപ്പിൽ പ്രവർത്തനം തുടങ്ങിയ കേന്ദ്രത്തിൽ നിലവിൽ 152 പേരുണ്ട്. പരിചരണവും സംരക്ഷണവും തെറാപ്പികളും ആവശ്യമുള്ള ഇവരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഏറ്റെടുത്തത്.
18 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാരാണിവര്‍. പുനരധിവാസകേന്ദ്രത്തിന്റെ പ്രവർത്തനം ജനകീയ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്. ധനസമാഹരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജനകീയ ചായപയറ്റും നടത്തുന്നത്. പരിപാടിക്കെത്തുന്ന പൊതുജനങ്ങൾ ചായയും ചെറുകടികളും കഴിക്കും. ശേഷം നിശ്ചിത തുക കേന്ദ്രത്തിനായി നൽകുകയാണ് ചെയ്യുക.
ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ ഡിസബിലിറ്റി റിഹാബിലിറ്റേഷന്‍ യൂനിവേഴ്‌സിറ്റി വയനാട്ടില്‍ സജ്ജമാക്കുന്ന പ്രവർത്തനങ്ങളും നടക്കുകയാണ്. പിണങ്ങോട് മൂരിക്കാപ്പിനു സമീപമാണ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. ഇതിന് ആവശ്യമായ കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണം മേയ് മാസത്തിൽ തുടങ്ങും.
മൂരിക്കാപ്പില്‍ കൈവശമുള്ള 12 ഏക്കറിലാണ് യൂനിവേഴ്‌സിറ്റിക്ക് സൗകര്യമൊരുക്കുക. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതടക്കം അംഗീകാരത്തോടെയാകും യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനം. 700 ഭിന്നശേഷിക്കാരുടെ സംരക്ഷണം ഏറ്റെടുക്കുകയാണ് ലക്ഷ്യം.
ജനിച്ചയുടന്‍ ഭിന്നശേഷി തിരിച്ചറിഞ്ഞ് ആധുനിക തെറാപ്പികള്‍ നല്‍കുന്നതിനുള്ള സെന്റര്‍, ഒന്നിനും ആറിനും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് കെയര്‍ ഹോം, ആറിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വിദ്യാഭ്യാസവും തെറാപ്പികളും നല്‍കുന്ന സ്‌കൂള്‍, 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍, അപകടങ്ങളിലും മറ്റും സംഭവിക്കുന്ന വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്റര്‍, സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ മുതിര്‍ന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണം എന്നിവക്കുള്ള സൗകര്യങ്ങളാണൊരുക്കുന്നത്. ഡിസബിലിറ്റി അക്കാദമിക് സെന്റര്‍, കോളജ് എന്നിവക്കുള്ള നിര്‍മാണം മെയില്‍ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

